ന്യൂഡൽഹി: അന്താരാഷ്‌ട്ര നാണയ നിധിയിലെ (ഐഎംഎഫ്) എക്സിക്യൂട്ടീവ് ഡയറക്ടറെ ഇന്ത്യ പിൻവലിച്ചു. ആറു മാസത്തെ കാലാവധികൂടി അവശേഷിക്കവെയാണ് രാജ്യത്തിൻറെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യത്തെ ഇന്ത്യ പിൻവലിച്ചത്. കാബിനറ്റ് നിയമന സമിതി (എസിസി)യുടേതാണ് തീരുമാനം. പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അവലോകനം ചെയ്യാനുള്ള ഐഎംഎഫ് യോഗം ഈ മാസം ഒമ്പതിന് ചേരാനിരിക്കെയാണ് ഇന്ത്യയുടെ അപ്രതീക്ഷിത നടപടി.
“അന്താരാഷ്‌ട്ര നാണയ നിധിയിലെ എക്സിക്യൂട്ടീവ് ഡയറക്ടർ (ഇന്ത്യ) സ്ഥാനത്ത് നിന്ന് ഡോ. കൃഷ്ണമൂർത്തി സുബ്രഹ്മണ്യനെ ഉടൻ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ പിരിച്ചുവിടാൻ കാബിനറ്റ് നിയമന സമിതി (എസിസി) അംഗീകാരം നൽകി”- എന്നാണ് ഏപ്രിൽ 30-ന് പുറത്തിറക്കിയ എസിസിയുടെ ഉത്തരവിൽ പറയുന്നത്.
2018 മുതൽ 2021 വരെ ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ഡോ കെ സുബ്രഹ്മണ്യൻ സേനവമനുഷ്ഠിച്ചിട്ടുണ്ട്. 2022 ഓഗസ്റ്റിലാണ് ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി സർക്കാർ അദ്ദേഹത്തെ നാമനിർദ്ദേശം ചെയ്തത്. 2022 നവംബർ 1-ന് ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടറായി ചുമതലയേറ്റു. മെയ് ഒമ്പതിന് നടക്കുന്ന ഐഎംഎഫ് എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിൽ പാകിസ്ഥാനുള്ള ധനസഹായം അവലോകനം ചെയ്യാനിരിക്കെയാണ് സുബ്രഹ്മണ്യത്തെ പിൻവലിച്ചത്. തീവ്രവാദ ധനസഹായത്തെ കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടി പാകിസ്ഥാന് കൂടുതൽ സാമ്പത്തിക സഹായം നൽകുന്നതിനെ ഇന്ത്യ എതിർക്കാൻ സാധ്യതയുണ്ട്. ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിലാണ് ഇന്ത്യ കടുത്ത തീരുമാനങ്ങൾ എടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: