കൊച്ചി : പാലിയേക്കരയിലെ ടോള്‍ ഗേറ്റില്‍ വാഹനങ്ങള്‍ 10 സെക്കന്റിനുള്ളില്‍ ടോള്‍ കടന്നു പോകണമെന്ന നിര്‍ദ്ദേശവുമായി ഹൈക്കോടതി. 100 മീറ്ററില്‍ കൂടുതല്‍ വാഹങ്ങളുടെ നിര പാടില്ല.അങ്ങനെ വന്നാല്‍ ടോള്‍ ഒഴിവാക്കി ആ വരിയിലെ വാഹനങ്ങളെ കടത്തിവിടേണ്ടതാണ്.
ഇത് നടപ്പാക്കുന്നുണ്ട് എന്ന് ദേശീയ പാത അതോറിറ്റി ഉറപ്പാക്കണം .ഇല്ലെങ്കില്‍ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതില്‍ സത്യവാംഗ്മൂലം നല്‍കണം. പൊതുപ്രവര്ത്തകന് ഒ ആര് ജനീഷ് സമര്‍പ്പിച്ച പൊതു താത്പര്യ ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. ഹര്‍ജി ഈ മാസം 21ന് വീണ്ടും പരിഗണിക്കും.
സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുംവരെ പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്തിവച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ മാസമായിരുന്നു ഇത്.യാത്രക്കാര്‍ക്ക് അനുബന്ധ സൗകര്യങ്ങള്‍ ഒരുക്കാതെ ടോള്‍ പിരിക്കുന്നതിലാണ് ജില്ലാ കളക്ടറുടെ നടപടി.
ദേശീയ പാത 544ല്‍ ഇടപ്പള്ളി -മണ്ണൂത്തി മേഖലയില്‍ നാല് സ്ഥലങ്ങളില്‍ മേല്‍പ്പാല നിര്‍മ്മാണം നടക്കുന്നുണ്ട്. സര്‍വീസ് റോഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സുഗമാകാത്ത പശ്ചാത്തലത്തില്‍ വലിയ ഗതാഗതക്കുരുക്കാണ് ഇവിടങ്ങളില്‍ ഉണ്ടായത്.തുടര്‍ന്നാണ് കളക്ടറുടെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: