കർണാവതി: സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബുൾഡോസർ നടപടിയുമായി ഗുജറാത്ത് സർക്കാർ . വർഷങ്ങളായി ചന്ദോള തലാബ് പ്രദേശത്ത് അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികളുടെ 2000-ത്തിലധികം അനധികൃത വീടുകൾ പൊളിച്ചുമാറ്റി. രണ്ട് ദിവസം കൂടി പൊളിക്കൽ നടപടികൾ തുടരും. ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് നീക്കം. തിങ്കളാഴ്ച രാത്രി വൈകി വലിയൊരു പോലീസ് സംഘം ചന്ദോള കുളം പ്രദേശത്ത് എത്തിയിരുന്നു.
പ്രാഥമിക നടപടിയായി ഈ പ്രദേശത്തെ ബംഗ്ലാദേശികളുടെ അനധികൃത വീടുകളിലെ വൈദ്യുതി കണക്ഷനുകൾ വിച്ഛേദിച്ചു. പിന്നീട് ഉച്ചയ്‌ക്ക് 12 മണിയോടെ അഹമ്മദാബാദ് പോലീസ് കമ്മീഷണർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ ചന്ദോളയിലെത്തി. തുടർന്നാണ് ഈ പ്രദേശത്ത് നിന്ന് ബംഗ്ലാദേശികളെ തുരത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.
ആഭ്യന്തര സഹമന്ത്രി ഹർഷ് സാങ്‌വി , അഹമ്മദാബാദ് സിറ്റി പോലീസ് കമ്മീഷണർ, അഹമ്മദാബാദ് മുനിസിപ്പൽ കമ്മീഷണർ, അഹമ്മദാബാദ് കളക്ടർ എന്നിവരുൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ഗാന്ധിനഗറിൽ ഇത് സംബന്ധിച്ച ചർച്ച നടത്തിയിരുന്നു . അർദ്ധരാത്രി 12 മണിയോടെയാണ് ചന്ദോളയിൽ 50 ജെസിബികളും 50 ഡമ്പറുകളും എത്തിച്ചത്.
2000 ത്തിലധികം പോലീസുകാർ, 15 കമ്പനി എസ്ആർപികൾ, മുനിസിപ്പൽ കോർപ്പറേഷനിലെ 1800 ജീവനക്കാർ, 74 ജെസിബികൾ, 200 ട്രക്കുകൾ, 20 ഇലക്ട്രീഷ്യൻമാരുടെ ടീമുകൾ, 10 മെഡിക്കൽ ടീമുകൾ, 15 ഫയർ ടെൻഡറുകൾ എന്നിവ ഒരുമിച്ചാണ് ഈ മെഗാ ബുൾഡോസർ ദൗത്യത്തിൽ പങ്കാളിയായത് . 2000-ത്തിലധികം ബംഗ്ലാദേശി കുടിലുകൾ, 3 അനധികൃത റിസോർട്ടുകൾ, അനധികൃത പാർക്കിംഗ് യൂണിറ്റുകൾ എന്നിവ പൊളിച്ചുമാറ്റി. ഏകദേശം 1 ലക്ഷം ചതുരശ്ര മീറ്റർ ഭൂമിയാണ് സ്വതന്ത്രമാക്കിയത് . ഈ ഓപ്പറേഷനിൽ 150-ലധികം ബംഗ്ലാദേശികളെ കണ്ടെത്തി, 200-ലധികം പേരെ ചോദ്യം ചെയ്തുവരികയാണ്.
അതേസമയം പൊളിക്കൽ നടപടിക്കെതിരെ ഹൈക്കോടതിയിൽ കോൺഗ്രസ് ഹർജി ഫയൽ ചെയ്യുകയും സ്റ്റേ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ വാദം കേട്ട ശേഷം ഹൈക്കോടതി ഈ ഹർജി തള്ളുകയായിരുന്നു.
















