ചവറ :പന്മന സനാതനധര്‍മത്തിന് സാധനാബലം നല്‍കിയ മഹാഗുരുവാണ് ചട്ടമ്പിസ്വാമികളെന്ന് മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി.പന്മന ആശ്രമത്തില്‍ നടന്ന നൂറ്റിയൊന്നാമത് മഹാഗുരുസമാധി വാര്‍ഷികസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രാമാന്തരങ്ങളിലൂടെ സഞ്ചരിച്ച് കുടുംബ സദസുകള്‍ക്ക് ധര്‍മോപദേശം നല്‍കിയ മഹാഗുരുവിന്റെ സ്വാധീനത്തിലാണ് നിരവധി ജന നേതാക്കള്‍ പിന്നീട് ഉയര്‍ന്നുവന്നത്. ഇക്കാലത്ത് ധര്‍മ വിചാരത്തിന് സംഭവിച്ച മൂല്യച്യുതിയാണ് യുവതലമുറയെ വിനാശകരമായി ബാധിക്കുന്നത്. മനുഷ്യന്റെ ഏറ്റവും വലിയ സാധ്യതകളെ വികസിപ്പിക്കുന്ന ഭാരതീയ ജ്ഞാന ശാസ്ത്രത്തിന് പ്രാധാന്യം നല്‍കിയ ആചാര്യന്മാരെ അനുസ്മരിക്കുവാന്‍ പുതുതലമുറയ്‌ക്ക് കഴിയണം. ചട്ടമ്പിസ്വാമികള്‍ രൂപപ്പെടുത്തിയ ഗവേഷണ രീതിശാസ്ത്രവും സംവാദ പദ്ധതിയുമാണ് കേരളത്തിന്റെ നവോത്ഥാനത്തിന് അടിത്തറയായിത്തീര്‍ന്നതെന്നും സ്വാമി ആനന്ദവനം പറഞ്ഞു.
തീര്‍ത്ഥപാദ പരമ്പരയുടെ പരമാചാര്യന്‍ ബ്രഹ്മശ്രീ പ്രജ്ഞാനാനന്ദതീര്‍ത്ഥപാദര്‍ അധ്യക്ഷത വഹിച്ചു. പന്മന ആശ്രമം മഠാധിപതി ശ്രീമദ് സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍ വിദ്യാധിരാജ സന്ദേശം നല്‍കി. പന്മന ആശ്രമം ആചാര്യന്‍ സ്വാമി നിത്യ സ്വരൂപാനന്ദ, പെരുമണ്‍ സംബോധാരണ്യം ഫൗണ്ടേഷന്‍ മഠാധിപതി ശ്രീമദ് അദ്ധ്യാത്മാനന്ദ സരസ്വതി സ്വാമികള്‍,
മാര്‍ഗദര്‍ശക മണ്ഡലം സെക്രട്ടറി ശ്രീമദ് സത്സ്വരൂപാനന്ദസരസ്വതി സ്വാമികള്‍,വയനാട് അമൃതാനന്ദമയി മഠം മഠാധിപതി ശ്രീമദ് വേദാമൃതാനന്ദപുരി സ്വാമികള്‍, അയ്യപ്പ സേവാ സമാജം സ്ഥാപക ട്രസ്റ്റി ശ്രീമദ് സ്വാമി അയ്യപ്പദാസ് മഹാരാജ്, കേരളപുരം ആനന്ദധാമാശ്രമം മഠാധിപതി ശ്രീമദ് ബോധേന്ദ്ര തീര്‍ത്ഥ സ്വാമികള്‍,നെടുമ്പന ജ്ഞാന വിജയാനന്ദാശ്രമത്തിലെ മഠാധിപതി ശ്രീമദ് ജ്ഞാനവിജയാനന്ദ സരസ്വതി ദേവി സ്വാമിനികള്‍, പന്മന ആശ്രമം ജനറല്‍ സെക്രട്ടറി എ. ആര്‍.ഗിരീഷ് കുമാര്‍, ആശ്രമം കോര്‍ഡിനേറ്റര്‍ ജി ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
രാവിലെ തീര്‍ത്ഥപാദ പരമ്പരയുടെ പരമാചാര്യന്‍ ബ്രഹ്മശ്രീ പ്രജ്ഞാനാനന്ദതീര്‍ത്ഥപാദരുടെ ഭദ്രദീപപ്രോജ്വലനത്തോടു കൂടി 101-ാം സമാധി വാര്‍ഷിക ദിനത്തിനു തുടക്കം കുറിച്ചു. തുടര്‍ന്ന്, ശ്രീ.അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം നടന്നു. രാത്രിയില്‍ പന്മന ശ്രീ വനദുര്‍ഗയുടെ മേജര്‍ സെറ്റ് കഥകളിയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: