കൊച്ചി : മലയാള സിനിമയുടെ സാന്നിധ്യം അന്തര്‍ദേശീയ തലത്തിലെത്തിച്ച് മലയാളിയുടെ യശസ്സുയര്‍ത്തിയ സംവിധായകന്‍ ഷാജി എന്‍. കരുൺ മടങ്ങിയത് സമഗ്ര സംഭാവനയ്‌ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങൾക്കുള്ളിൽ.
സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത അംഗീകാരമായ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ഏപ്രില്‍ 16-നാണ് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് ഏറ്റുവാങ്ങിയത്. ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍കൂടിയായ ഷാജി എന്‍. കരുണിന്റെ അവസാന പൊതുപരിപാടിയായിരുന്നു അത്. സംസ്ഥാനത്തിന്റെ ആദരമേറ്റുവാങ്ങി 12 ദിവസത്തിനിപ്പുറമാണ് അദ്ദേഹം വിട പറയുന്നത്.
മലയാള ചലച്ചിത്രരംഗത്തെ ആയുഷ്‌കാല സംഭാവനയ്‌ക്കുള്ള 2023-ലെ ജെ.സി. ഡാനിയേല്‍ പുരസ്‌കാരമാണ് ഷാജി എന്‍. കരുണിന് അന്ന് മുഖ്യമന്ത്രി സമ്മാനിച്ചത്. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരം സംസ്ഥാന സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്രബഹുമതിയാണ്. അന്തര്‍ദേശീയതലങ്ങളില്‍ മലയാളസിനിമയെ അടയാളപ്പെടുത്തിയ സംവിധായകനാണ് ഷാജി എന്‍. കരുണ്‍ എന്ന് വിലയിരുത്തിക്കൊണ്ടാണ് 2024 ഡിസംബറില്‍ ജൂറി പുരസ്‌കാരം പ്രഖ്യാപിച്ചത്.
സ്വന്തം കുടുംബത്തിൽനിന്ന് ലഭിച്ച അംഗീകാരമെന്നനിലയിൽ സംതൃപ്തിയും സന്തോഷവുമുണ്ടെന്നാണ് ജെ.സി. ഡാനിയേൽ പുരസ്കാരം ലഭിച്ചതിന് പിന്നാലെ ഷാജി എൻ. കരുൺ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: