കോഴിക്കോട്: വിഷുക്കാലത്ത് വന്‍തോതില്‍ വിറ്റഴിഞ്ഞ പ്ലാസ്റ്റിക് കണിക്കൊന്നയുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പരിസ്ഥിതിക്ക് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് കേസെടുത്തത്.തദ്ദേശ സ്വയം ഭരണ വകുപ്പ് ഡയറക്ടര്‍ക്ക് നോട്ടീസയച്ചു.
ഒറ്റ തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് കണിക്കൊന്ന സംസ്ഥാനത്തെ മാലിന്യപ്രശ്നങ്ങള്‍ കൂടുതല്‍ ഗുരുതരമാക്കുമെന്നാണ് പരാതിയിലുളളത്. ഇത്തരം പ്ലാസ്റ്റിക് പൂക്കള്‍ വിഷുവിന് ശേഷം പൊതുസ്ഥലങ്ങളിലും നദികളിലും മറ്റും ഉപേക്ഷിക്കാന്‍ സാധ്യതയുണ്ട്.ഇത് പരിസ്ഥിതിക്ക് കടുത്ത ദോഷം ചെയ്യുകയും നദികള്‍ മലിനമാകുകയും ചെയ്യുമെന്ന് പരാതിയില്‍ പറയുന്നു.
രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. മേയില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്ത പരിഗണിച്ച് വി ദേവദാസ് എന്നയാള്‍ സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: