ഇടുക്കി: കട്ടപ്പനയില്‍ മകന്‍ അമ്മയുടെ കയ്യും കാലും കോടാലി കൊണ്ട് അടിച്ചൊടിച്ചു. കുന്തളംപാറ കൊല്ലപ്പള്ളില്‍ കമലമ്മയെയാണ് മകന്‍ പ്രസാദ് ക്രൂരമായി ആക്രമിച്ചത്.
ഗുരുതര പരിക്കേറ്റ കമലമ്മയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. മകന്‍ പ്രസാദും കുടുംബവും താമസിക്കുന്ന വീട്ടില്‍ പ്രത്യേക മുറിയിലാണ് കമലമ്മ കഴിഞ്ഞിരുന്നത്.
സമീപവാസിയും രണ്ടു മക്കളുടെ അമ്മയുമായ രജനി രണ്ടു വര്‍ഷം മുന്‍പാണ് പ്രസാദിനൊപ്പം താമസം തുടങ്ങിയത്. അന്നുമുതല്‍ മാതാപിതാക്കളുമായി ഇരുവരും പതിവായി വഴക്കിടുമായിരുന്നു.
കോടതി ഉത്തരവിനെ തുടര്‍ന്നാണ് കമലമ്മക്ക് വീട്ടില്‍ പ്രത്യേക മുറി പണിത് നല്‍കിയത്. സമീപത്തെ ഇളയ മകന്റെ വീട്ടിലാണ് കമലമ്മയുടെ ഭര്‍ത്താവ് ദിവാകരന്‍ കഴിയുന്നത്. അച്ഛനും അമ്മയും നടക്കുന്ന വഴിയില്‍ കഴിഞ്ഞ ദിവസം പ്രസാദും ഭാര്യയും ചേര്‍ന്ന് കോഴിക്കൂട് സ്ഥാപിച്ചതിനെ ചൊല്ലി ഇരു കൂട്ടരും തമ്മില്‍ വഴക്കുണ്ടായി. കോഴിക്കൂടിന്റെ മേല്‍ക്കൂരയ്‌ക്ക് കമലമ്മ കേടു വരുത്തിയെന്നാരോപിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് പ്രസാദ് അമ്മയെ ക്രൂരമായി മര്‍ദ്ദിച്ചത്.
കട്ടപ്പന പൊലീസ് പ്രസാദിനെ കസ്റ്റഡിയിലെടുത്തു. വധശ്രമത്തിനാണ് ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കമലമ്മയെ കട്ടപ്പന താലൂക്ക് ആശുപത്രയിലുമെത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജ് അശുപത്രിയിലേക്ക് മാറ്റി. കമലമ്മയുടെ മൊഴി എടുത്ത ശേഷം ആവശ്യമെങ്കില്‍ രജനിയെയും പ്രതി ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: