India

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാക്കുകളില്‍ ഇന്ത്യയ്‌ക്ക് വിശ്വാസമുണ്ട്; 1971ല്‍ ഇന്ത്യ-പാക് യുദ്ധം തൊട്ട് ഇന്ത്യയോട് ചേര്‍ന്ന് നിന്ന ഇസ്രയേല്‍….

തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ യുദ്ധത്തില്‍ ഇസ്രയേല്‍ ഒപ്പമുണ്ടെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ പ്രഖ്യാപനത്തില്‍ ഇന്ത്യയ്ക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്. കാരണം ഭീകരതയ്ക്കെതിരായ ആക്രമണത്തില്‍ എല്ലാക്കാലത്തും ഇന്ത്യയെ സഹായിച്ചവരാണ് ഇസ്രയേല്‍.

Published by

വാഷിംഗ്ടണ്‍: തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ യുദ്ധത്തില്‍ ഇസ്രയേല്‍ ഒപ്പമുണ്ടെന്ന ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രഖ്യാപനത്തില്‍ ഇന്ത്യയ്‌ക്ക് പൂര്‍ണ്ണവിശ്വാസമുണ്ട്. കാരണം ഭീകരതയ്‌ക്കെതിരായ ആക്രമണത്തില്‍ എല്ലാക്കാലത്തും ഇന്ത്യയെ സഹായിച്ചവരാണ് ഇസ്രയേല്‍.

1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിലും 1999ല്‍ പാകിസ്ഥാനെതിരായ കാര്‍ഗില്‍ യുദ്ധത്തിലും പിന്നീട് പാകിസ്ഥാനിലെ ഭീകരവാദ താവളങ്ങള്‍ ആക്രമിച്ച ബാലകോട്ട് ആക്രമണത്തിലും  ഇസ്രയേല്‍ ഇന്ത്യയെ സഹായിച്ചിട്ടുണ്ട്. കാര്‍ഗില്‍ യുദ്ധത്തിനായി1999ല്‍ ഇന്ത്യ ഏകദേശം 900 കോടി ഡോളറിന്റെ ആയുധമാണ് ഇസ്രയേലില്‍ നിന്നും വാങ്ങിയത്. പാകിസ്ഥാനിലെ തീവ്രവാദകേന്ദ്രങ്ങള്‍ ആക്രമിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ബാലകോട്ട് ആക്രമണത്തില്‍ ഇസ്രയേലിന്റെ ആയുധങ്ങളാണ് ഇന്ത്യ ഉപയോഗിച്ചത്.

1992ല്‍ ആണ് ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള നയതന്ത്രബന്ധം സമ്പൂര്‍ണ്ണമായ തോതില്‍ ആരംഭിച്ചത്. അന്ന് മുതല്‍ ഇസ്രയേല്‍ ഭീകരവാദവിരുദ്ധപ്പോരാട്ടങ്ങളില്‍ ഇന്ത്യയ്‌ക്ക് ഒപ്പം ഉണ്ട്. 2022ല്‍ ഇന്ത്യയും ഇസ്രയേലും തമ്മില്‍ സൈനിക ആയുധങ്ങള്‍ കൈമാറാന്‍ തുടങ്ങി. റഷ്യയ്‌ക്ക് ശേഷം ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യം ഇസ്രയേലായി മാറി. ഇസ്രയേല്‍ കയറ്റുമതി ചെയ്യുന്ന ആയുധങ്ങളുടെയും സൈനിക ഉപകരണങ്ങളുടെയും 42.1 ശതമാനവും വാങ്ങുന്നത് ഇന്ത്യയായി മാറി.

എക്സില്‍ ബെഞ്ചമിന്‍ നെതന്യാഹു പങ്കുവെച്ച കുറിപ്പ് ഇങ്ങിനെയാണ് : “പഹല്‍ഗാമിലെ മൃഗീയമായ തീവ്രവാദ ആക്രമണത്തില്‍ അഗാധമായ ദുഖമുണ്ട്. ഈ ആക്രമണം നിരവധി പേരുടെ ജീവന്‍ എടുക്കുകയും പരിക്കേല്‍പിക്കുകയും ചെയ്തു. ഞങ്ങളുടെ ചിന്തകളും പ്രാര്‍ത്ഥനകളും ഇതിലെ ഇരകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഒപ്പമുണ്ട്. തീവ്രവാദത്തിനെതിരായ യുദ്ധത്തില്‍ ഇന്ത്യയ്‌ക്കൊപ്പം ഇസ്രയേലുമുണ്ട്. “-

മുംബൈയില്‍ ഇസ്രയേലിന്റെ കോണ്‍സല്‍ ജനറലായ കൊബ്ബി സൊഷാനിയുടെ പ്രതികരണം ഇങ്ങിനെ: “തീവ്രവാദി ആക്രമണത്തിന്റെ ഫോട്ടോകള്‍ കണ്ട ഞാന്‍ അമ്പരപ്പിലാണ്. തീവ്രവാദത്തെ ഒരു പക്ഷെ ഇല്ലാതാക്കുക വിഷമകരമാണ്. പക്ഷെ കള്ളപ്പണം വെളുപ്പിക്കുന്നതിനെ തടയാന്‍ കഴിയും. കള്ളപ്പണത്തിന്റെ വേരുകളാണ് തകര്‍ക്കേണ്ടത്. കള്ളപ്പണം ഉപയോഗിച്ചുള്ള ആയുധങ്ങളും സാധനങ്ങളും അയയ്‌ക്കുന്നത് തടയണം. തീവ്രവാദികള്‍ ജീവിതത്തെ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നത്. സാധാരണപൗരന്മാരുടെ സമാധാന ജീവിതം തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അത് ഇന്ത്യയിലായാലും മധ്യേഷ്യയിലായാലും യൂറോപ്പിലായാലും. തീവ്രവാദം വിജയിക്കാന്‍ ഒരു അവസരവും നല്‍കരുത്. തീവ്രവാദത്തിനെതിരെ പൊരുതാന്‍ ഇന്ത്യന്‍ സര്‍ക്കാരും ഇന്ത്യന്‍ അധികാരികളും അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതത്രയും ചെയ്യുമെന്നുറപ്പാണ്. ”

തീവ്രവാദികളില്‍ നിന്നും സ്വന്തം രാജ്യത്തിന്റെ പൗരന്മാരെ രക്ഷിയ്‌ക്കാന്‍ നമ്മള്‍ തന്നെ ശക്തരാകണമെന്ന നിശ്ചയം ഇന്ത്യയ്‌ക്ക് ലഭിച്ചത് ഇസ്രയേലിന്റെ അനുഭവങ്ങളില്‍ നിന്നു തന്നെയാണ്. ചുറ്റം ഇസ്ലാമിക തീവ്രവാദം അരങ്ങുതകര്‍ക്കുമ്പോഴും ഇസ്രയേല്‍ ഒറ്റയ്‌ക്കാണ് അതിനെതിരെ പിടിച്ചുനിന്നത്. അതിന് വലിയ വില കൊടുക്കേണ്ടി വന്നെങ്കിലും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കശ്മീര്‍ ഒരു തീരാമുറിവാണ്. അതിനെ സ്വതന്ത്രമാക്കണമെങ്കില്‍ പാകിസ്ഥാനോട് പൊരുതിയേ മതിയാവൂ. കാരണം കശ്മീരിന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുമെന്ന് ഉറപ്പാണ്. ഇവിടെയാണ് ഇസ്രയേലിന്റെ തനിച്ചുള്ള പൊരുതല്‍ ശേഷി ഇന്ത്യയ്‌ക്ക് മാതൃകയാവുന്നത്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക