ന്യൂദല്‍ഹി: പാര്‍ലമെന്റാണ് പരമോന്നതമെന്ന് വ്യക്തമാക്കി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധന്‍കര്‍. ദല്‍ഹി സര്‍വകലാശാലയില്‍ ഭരണഘടനയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കര്‍ത്തവ്യം പരിപാടിയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റിനു മുകളിലുള്ള ഒരധികാരസ്ഥാനത്തെയും ഭരണഘടനയില്‍ കാണാനാവില്ല. രാജ്യത്തെ ഓരോ വ്യക്തിയെയും പോലെ പാര്‍ലമെന്റ് പരമോന്നതമാണ്. ജനങ്ങളാണ് ജനാധിപത്യത്തിലെ ശക്തി. ആ ശക്തിയാണ് തെരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുന്നത്. അതുകൊണ്ടാണ് ഭാരതം ഒരു ജനാധിപത്യ രാഷ്‌ട്രമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയുടെ ആമുഖത്തില്‍ ഭരണഘടന സംഗ്രഹിച്ചിരിക്കുന്നു- അതിന്റെ സത്ത, അതിന്റെ മൂല്യം, അത് എന്താണ് പറയുന്നത് എന്ന് വ്യക്തമാക്കുന്നു. ഭാരതത്തിലെ ജനങ്ങളാണ് പരമോന്നത ശക്തി. ആരും ജനങ്ങളെക്കാള്‍ മുകളിലല്ല. ഭരണഘടനക്ക് കീഴിലുള്ള ജനങ്ങള്‍ അവരുടെ അഭിലാഷങ്ങള്‍, ആഗ്രഹങ്ങള്‍, ഇച്ഛാശക്തി എന്നിവ പ്രതിഫലിപ്പിക്കാന്‍ അവരുടെ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നു. തെരഞ്ഞെടുപ്പുകളിലൂടെ പ്രതിനിധികളെ ഉത്തരവാദിത്തപ്പെടുത്തുന്നു.
ഭരണഘടന ജനങ്ങള്‍ക്കുള്ളതാണ്, അതിന്റെ സംരക്ഷണം തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുടേതാണ്. ഭരണഘടനയുടെ ഉള്ളടക്കം എന്തായിരിക്കുമെന്നതിന്റെ ആത്യന്തിക യജമാനന്മാരാണ് അവര്‍. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: