ന്യൂദല്‍ഹി: ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്സ് ഇന്ത്യയിലെ നമ്പര്‍ വണ്‍ വാര്‍ത്താ ആപായി തെരഞ്ഞെടുക്കപ്പെട്ടു. ആപ്പിള്‍ കമ്പനി നിയന്ത്രിക്കുന്ന ആപ് സ്റ്റോറില്‍ ആണ് ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ ലോഡ് ചെയ്ത നമ്പര്‍ വണ്‍ ന്യൂസ് ആപ് ആയി ഇലോണ്‍ മസ്കിന്റെ എക്സ് തെരഞ്ഞെടുക്കപ്പെട്ടത്. ഇക്കാര്യത്തില്‍ എക്സ് എന്ന സമൂഹമാധ്യമം ഫെയ്സ് ബുക്കിനെയും ഇന്‍സ്റ്റയേയും പിന്നിലാക്കി.
‘കൂള്‍’ (Cool) എന്നായിരുന്നു ഈ ഒരു വാര്‍ത്തയോടുള്ള ഇലോണ്‍ മസ്കിന്റെ പ്രതികരണം. . പലരും എക്സില്‍ തന്നെ ഇലോണ്‍ മസ്കിന് അഭിനന്ദസന്ദേശങ്ങളുമായി എത്തി. ചിലരാകട്ടെ ഇലോണ്‍ മസ്കിനെ വിമര്‍ശിക്കുകയും ചെയ്തു. ഇപ്പോഴും എക്സില്‍ വ്യാജവാര്‍ത്തകള്‍ പരത്തുന്നവരുടെ എണ്ണം കൂടുതലാണെന്നായിരുന്നു ചിലരുടെ വിമര്‍ശനം.
വാര്‍ത്ത ഉപയോഗിക്കുന്നതില്‍ ഇന്നത്തെ തലമുറയില്‍ ഉണ്ടായ മാറ്റത്തിന്റെ സൂചയാണിതെന്ന് കാള്‍മേത്ത എന്ന എക്സ് ഉപയോക്താവ് പ്രതികരിച്ചു.” അതിവേഗതയുള്ള, അല്‍ഗൊരിതം നിയന്ത്രിക്കുന്ന വാര്‍ത്തത്തയുടെ ലോകം. വാര്‍ത്തകള്‍ ഉപയോഗിക്കുന്നതില്‍ ജനറേഷന്‍ സി ( Generation Z -1997നും 2012നും ഇടിയില്‍ ജനിച്ചവര്‍) വിഭാഗത്തില്‍പ്പെട്ടവര്‍ എങ്ങിനെയാണ് മാറിയത് എന്ന് ഇവിടെ കാണാനാവും.”- കാള്‍മേത്തയുടെ കുറിപ്പില്‍ ചൂണ്ടിക്കാട്ടുന്നു.
140 കോടി ജനങ്ങളുള്ള ഇന്ത്യയോട് ഇലോണ്‍ മസ്കിനുള്ള താല്‍പര്യത്തിന്റെ കൂടി സാക്ഷ്യപത്രമാണ് ഈ സംഭവം. കുറച്ച് നാള്‍ മുന്‍പ് അമേരിക്കയില്‍ പ്രധാനമന്ത്രി മോദിയെ കണ്ട ഇലോണ്‍ മസ്ക് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഈ വര്‍ഷം അവസാനം ഇലോണ്‍ മസ്ക് ഇന്ത്യയില്‍ എത്തും. അദ്ദേഹത്തിന്റെ ഉപഗ്രഹ ഇന്‍റര്‍നെറ്റായ സ്റ്റാര്‍ ലിങ്ക് വൈകാതെ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങും. ഇലോണ്‍ മസ്കിന്റെ ഇലക്ട്രിക് കാര്‍ ആയ ടെസ് ല വൈകാതെ ഇന്ത്യയില്‍ വില്‍പന ആരംഭിയ്‌ക്കും. ഇപ്പോഴിതാ ഏറ്റവും വലിയ വാര്‍ത്താ ആപ് ആയി ഇദ്ദേഹത്തിന്റെ എക്സ് എന്ന സമൂഹമാധ്യമം തെരഞ്ഞെടുക്കപ്പെട്ടതോടെ ഇലോണ്‍ മസ്ക് ഇന്ത്യയില്‍ ആഘോഷിക്കപ്പെടുകയാണ്.
ട്വിറ്ററിനെ 4400 കോടി ഡോളറിന് വാങ്ങി എക്സ് ആക്കി
2022 ഒക്ടോബര്‍ 27നാണ് ഇലോണ്‍ മസ്ക് 4400 കോടി ഡോളറിന് ട്വിറ്റര്‍ എന്ന സമൂഹമാധ്യമത്തെ സ്വന്തമാക്കിയത്. പിന്നീട് ഇതിന്റെ പേര് എക്സ് എന്നാക്കി. എക്സിനെ അമേരിക്കയിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന് അനുകൂലമായി ഉപയോഗിക്കാനും ഇലോണ്‍ മസ്കിന് സാധിച്ചു. ട്രംപിന്റെ വിജയത്തിലും എക്സിന് വലിയൊരു പങ്കുണ്ട്. നവീനമായ ബിസിനസ് ആശയങ്ങളുടെ ആശാനായ ഇലോണ്‍ മസ്ക് ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിലുള്ള ട്വിറ്ററിന്റെ സ്വാധീനം തിരിച്ചറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: