തിരുവനന്തപുരം: ജന്മഭൂമി സുവർണ ജൂബിലിയോടനുബന്ധിച്ച് കേരളത്തിലെ ആരോഗ്യ മേഖല നേരിടുന്ന പ്രശ്നങ്ങളും പരിഹാര നിർദ്ദേശങ്ങളും ചർച്ച ചെയ്യുന്ന, നാഷണൽ മെഡിക്കൽ കമ്മിഷൻ ചെയർമാൻ ഡോ. ബി.എൻ. ഗംഗാധർ പങ്കെടുക്കുന്ന മുഖാമുഖം പരിപാടി തിരുവനന്തപുരത്ത് ഉദയ്സ്യൂട്ടിൽ ആരംഭിച്ചു. 25 ഓളം മെഡിക്കൽ കോളജ് മേധാവികൾ പങ്കെടുക്കുന്നു.

കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസിലർ ഡോ. മോഹൻ കുന്നുമ്മൽ, ജന്മഭൂമി സുവർണ ജൂബിലി ആഘോഷ സമിതി ജനറൽ കൺവീനർ ഡോ. സി. സുരേഷ് കുമാർ, കേരള സർവകലാ സിൻഡിക്കേറ്റ് മെമ്പർ ഡോ. വിനോദ് ടി.ജി. നായർ എന്നിവർ ചർച്ചയിൽ പങ്കെടുക്കുന്നു.

ആരോഗ്യമേഖലയിലെ സ്ഥാപന മേധാവികൾ, വിദ്യാഭ്യാസ വിദഗ്‌ദ്ധർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരുമായി ഡോ. ബി. എൻ ഗംഗാധർ സംവദിക്കും. മെയ് ഏഴ് മുതൽ 11 വരെ പൂജപ്പുര മൈതാനിയിൽ പ്രത്യേകം തയ്യാറാക്കിയ വേദികളിലാണ് സുവർണ ജയന്തി ആഘോഷപരിപാടികൾ. ഏക്സിബിഷൻ, സെമിനാറുകൾ, കോൺക്ളേവ്, പ്രഭാഷണം, ചർച്ച, കലാപരിപാടികൾ തുടങ്ങി വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. നഗരവികസനം, മാലിന്യ നിർമാർജ്ജനം, ഗതാഗത സൗകര്യം, വിഴിഞ്ഞം തുറമുഖം, ദേശീയ വിദ്യാഭ്യാസ നയം, ഒളിമ്പിക്സ് 2036, സാംസ്കാരിക ടൂറിസം തുടങ്ങി 12 വിഷയങ്ങൾ കേന്ദ്രീകരിച്ചാണ് സെമിനാറുകൾ.
രാജ്യത്ത് വികസന പദ്ധതികൾക്ക് നേതൃത്വം നൽകിയ മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി അനുഭവം വിശദീകരിക്കും. വിഴിഞ്ഞം തു റമുഖം, വി എസ് എസ് സി, കൊച്ചിൻ ഷിപ്പിയാർഡ്, റെയിൽവേ, തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ പവലിയനുകൾ എക്സിബിഷനിൽ ഉണ്ടാകും. എല്ലാ ദിവസവും വൈകുന്നേരം പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന സാംസ്കാരിക വിരുന്നും ഉണ്ടായിരിക്കും.
പരിസ്ഥിതി സന്ദേശവുമായി നമസ്തെ കിള്ളിയാർ എന്ന പേരിൽ മുൻ ഗവർണർ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ കിള്ളിയാറിന്റെ തീരത്തുകൂടി സന്ദേശ യാത്രയും നടത്തും.
















