ആലുവ : ഓപ്പറേഷൻ ഡി ഹണ്ട് നടപടിക്കിടെ എറണാകുളം റൂറൽ ജില്ലയിൽ 781 കേസുകൾ രജിസ്റ്റർ ചെയ്തു. 825 പേരെ അറസ്റ്റ് ചെയ്തു. 75 കിലോയോളം കഞ്ചാവ് പിടികൂടി. 217 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. 78 ഗ്രാം ഹെറോയിൻ, 0.17 ഗ്രാം ബ്രൗൺ ഷുഗർ, 0.03 ഗ്രാം എൽ എസ് ഡി, മൂന്ന് കഞ്ചാവ് ചെടികൾ എന്നിവ പിടികൂടി. മയക്കുമരുന്ന് ഉപയോഗിച്ച 585 പേർക്കെതിരെ നടപടി സ്വീകരിച്ചു. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് റൂറൽ ജില്ലയിൽ മയക്കുമരുന്ന് വേട്ട നടത്തുന്നത്.
16 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ മന്നൻ ഹുസൈൻ മണ്ഡൽ, മുസ്ലീം ഷെയ്‌ക്ക് എന്നിവരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഒമ്പതര കിലോ കഞ്ചാവുമായി ഒഡീഷ കണ്ഡമാൽ സ്വദേശികളായ റിങ്കു ദിഗൽ, ശാലിനി ബാലിയാർ സിംഗ് എന്നിവരെ കഴിഞ്ഞദിവസം അങ്കമാലിയിൽ പിടികൂടിയിരുന്നു.
പെരുമ്പാവൂരിൽ 9 കിലോ കഞ്ചാവുമായി മുർഷിദാബാദ് സ്വദേശി റബീൺ മണ്ഡലിനെ ബംഗാൾ കോളനിയിൽ നിന്ന് പിടികൂടി. മയക്കുമരുന്ന് ശൃംഖലയിലെ പെരുമ്പാവൂരിലെ മുഖ്യ കണ്ണിയായിരുന്നു ഇയാൾ. ഏഴെ കാൽ കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ തനാർ പറ സ്വദേശി നയൻ ഖാനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ചെറുവേലിക്കുന്നത്ത് ഇയാൾ നടത്തുന്ന മീൻ കടയിൽ ഫ്രിഡ്ജിനകത്ത് പ്ലാസ്റ്റിക് കവറിനകത്ത് പൊതിഞ്ഞ് ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
ഏഴ് കിലോ കഞ്ചാവുമായി ഒഡീഷ കണ്ഡമാൽ സ്വദേശിനികളായ സ്വർണലത ഡിഗൽ, ഗീതാഞ്ജലി ബഹ്റ എന്നിവരെ കാലടിയിൽ വച്ച് അറസ്റ്റ് ചെയ്തു. നാല് കിലോ കഞ്ചാവുമായി കൊല്ലം ആലംമൂട് സ്വദേശി റഷീദിനെ നായത്തോട് നിന്ന് പോലീസ് പിടികൂടിയിരുന്നു. വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വില്പന നടത്തുന്ന മേയ്‌ക്കാട് തുരുത്തിശ്ശേരി സ്വദേശി ആകാശ് സതീശനെ 3.600 കിലോഗ്രാം കഞ്ചാവുമായി നെടുമ്പാശ്ശേരിയിൽ പിടികൂടിയിരുന്നു.
രണ്ടര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി സന്തോഷ് കുമാർ മൊഹന്തി ആസ്സാം നൗഗോൺ സ്വദേശി ദിൻ ഇസ്ലാം എന്നിവരെ കുറുപ്പുംപടി പോലീസ് പിടികൂടിയിരുന്നു. ടൂറിസ്റ്റ് ബസ്സിൽ യാത്ര ചെയ്തിരുന്ന രണ്ടുപേരിൽനിന്ന് 123 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. യാത്രക്കാരായ ചൊവ്വര സ്വദേശിയായ മിഥുനിൽ നിന്ന് 90 ഗ്രാം, ആലപ്പുഴ പൂന്തോപ്പ് സ്വദേശിയായ ആൽബിൻ ഫ്രാൻസിസിൽ നിന്ന് 33 ഗ്രാം എംഡിഎംഎ യുമാണ് പിടികൂടിയത്. 48 ഗ്രാം രാസ ലഹരിയുമായി വൈപ്പിൻ സ്വദേശി ഷാജി ചിന്നപ്പനെ ആലുവ പോലീസ് പിടികൂടി.
മുട്ടത്ത് ഹോട്ടലിനു മുൻപിൽ എംഡിഎംഎ വില്പനക്ക് എത്തിച്ചപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 20 ഗ്രാം എംഡിഎംഎയുമായി പെരുമ്പാവൂർ കാരാട്ടുപള്ളിക്കര സ്വദേശിനി സ്വാതി കൃഷ്ണ, ഐശ്വര്യം ദിനേശ് , വിഷ്ണു ചന്ദ്രൻ എന്നിവരെ കരയാംപറമ്പിൽ വച്ച് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ വിൽപ്പന നടത്താനാണ് രാസലഹരി എത്തിച്ചത്. മയക്കുമരുന്ന് പരിശോധനകൾ വരും ദിവസങ്ങളിലും തുടരും.
















