കേരളത്തിന്റെ മാധ്യമ രംഗത്ത് ദേശീയ കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിച്ച് അര നൂറ്റാണ്ട് കാലമായി പ്രസിദ്ധീകരിക്കുന്ന ‘ജന്മഭൂമി ‘ സുവര്‍ണ്ണ ജൂബിലിയുടെ നിറവിലാണ്. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണകൂടം അടിയന്തരാവസ്ഥയിലൂടെ രാജ്യത്ത് ഏകാധിപത്യം അടിച്ചേല്‍പ്പിച്ച നാളുകളില്‍ കോഴിക്കോട് പ്രവര്‍ത്തനമാരംഭിച്ച ജന്മഭൂമി അന്നത്തെ ഏകാധിപത്യത്തിനെതിരെ പ്രതികരിച്ചതിനാല്‍ അടച്ചുപൂട്ടപ്പെടുകയായിരുന്നു. പിന്നീട് കൊച്ചിയില്‍ നിന്ന് പ്രഭാത ദിനപത്രമായി പ്രസിദ്ധീകരണം പുനരാരംഭിക്കുകയും, ഒരോ വിഷയങ്ങളിലും രാജ്യതാത്പര്യം മുന്‍നിര്‍ത്തി മുന്നോട്ടുപോവുകയും ചെയ്തത് ചരിത്രമാണ്. ജന്മംകൊണ്ട കോഴിക്കോടുവച്ചുതന്നെ തുടക്കം കുറിച്ച ജന്മഭൂമിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷം തിരുവനന്തപുരത്ത് വിപുലമായ പരിപാടികളോടെ തുടരുകയാണ്. ലഹരിക്കെതിരെ സമൂഹത്തെ അണിനിരത്തുന്നതിനായി സംഘടിപ്പിച്ച വിവിധ പരിപാടികള്‍ക്ക് പല കോണുകളില്‍ നിന്നും ഗംഭീര സ്വീകരണമാണ് ലഭിച്ചത്.
സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ വിദ്യാഭ്യാസരംഗം ഇന്നു നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ചര്‍ച്ച ചെയ്യുകയും, നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസരംഗത്തെ പുതുക്കിപ്പണിയേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്തു. ‘വികസിത ഭാരതത്തിനായി മാനസിക ഉന്നതിയും വിദ്യാഭ്യാസ ശ്രേഷ്ഠതയും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് നാഷണല്‍ അസസ് മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ അഥവാ ‘നാക്ക്’ ചെയര്‍മാന്‍ ഡോ. അനില്‍ സഹസ്രബുദ്ധേ പറഞ്ഞ കാര്യങ്ങള്‍ പുതിയൊരു ദിശാബോധം പകര്‍ന്നു നല്‍കുന്നതായിരുന്നു. ഓരോ വിദ്യാര്‍ത്ഥിയുടെയും സവിശേഷമായ കഴിവുകള്‍ കണ്ടെത്തി വികസിപ്പിക്കുന്ന തരത്തിലാണ് ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തിയിരിക്കുന്നതെന്നും, മാതൃഭാഷയിലെ ഉന്നത വിദ്യാഭ്യാസം കുട്ടികളെ കരുത്തരാക്കുമെന്നും സഹസ്രബുദ്ധേ പറയുകയുണ്ടായി. ഇന്നത്തെ ഉന്നത വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും, പ്രതിവിധികളെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും ദേശീയ വിദ്യാഭ്യാസ നയത്തെ മുന്‍നിര്‍ത്തി സഹസ്രബുദ്ധേ മറുപടി നല്‍കുകയുണ്ടായി. നിലവില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്നും മാതൃഭാഷയിലുള്ള പഠനം കഴിഞ്ഞ് ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് എത്തുമ്പോള്‍ ഇംഗ്ലീഷിലുള്ള പഠനം നമ്മുടെ വിദ്യാര്‍ഥികളെ സാരമായി ബാധിക്കുന്നുണ്ടെന്നും, അറിവുണ്ടെങ്കിലും അത് പ്രകടിപ്പിക്കാന്‍ കഴിയാതെ വരുന്നതിന് പരിഹാരമായാണ് ഉന്നത വിദ്യാഭ്യാസം മാതൃഭാഷയിലേക്ക് മാറ്റുന്നതെന്നും സഹസ്രബുദ്ധേ അഭിപ്രായപ്പെടുകയുണ്ടായി. ഉന്നത വിദ്യാഭ്യാസ രംഗത്തെ പഠനം അടിമുടി ഇംഗ്ലീഷില്‍ ആയതിനാല്‍ കഴിവുള്ള കുട്ടികള്‍ പോലും പിന്തള്ളപ്പെട്ടു പോകുന്ന ദുരവസ്ഥയ്‌ക്ക് പരിഹാരമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
തക്ഷശിലയോട് കിടപിടിക്കുന്ന കാന്തള്ളൂര്‍ ശാലയേയും കൊടുങ്ങല്ലൂര്‍ കളരിയേയും പോലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ നിലനിന്ന കേരളം ആ പ്രൗഢി വീണ്ടെടുക്കുന്നതിന് ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കണമെന്ന് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ. ശിവപ്രസാദ് പറഞ്ഞത് വിദ്യാഭ്യാസത്തിനായി പുറത്തേക്കുമാത്രം ഉറ്റുനോക്കുന്നവരുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. വിദ്യാഭ്യാസരംഗം വലിയൊരളവോളം കച്ചവടമായി മാറിയിരിക്കുന്ന കേരളത്തില്‍നിന്ന് കുറഞ്ഞ ചെലവില്‍ പഠിക്കുന്നതിന് മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുകയും, മികച്ച വിദ്യാഭ്യാസം നേടുന്നതിന് വിദേശരാജ്യങ്ങളിലേക്ക് പോവുകയും ചെയ്യുന്ന രീതിയാണ് നിലനില്‍ക്കുന്നത്. ഇതിനൊരു മാറ്റം വരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥികളെ കക്ഷിരാഷ്‌ട്രീയത്തിന്റെ ചാവേറുകളായി മാറ്റുന്നവര്‍ നേതൃത്വം നല്‍കുന്ന ഭരണത്തില്‍ നിന്ന് ഇക്കാര്യത്തില്‍ വളരെയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ നഖശിഖാന്തം എതിര്‍ക്കുകയാണല്ലോ അവര്‍. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസരംഗം തകര്‍ച്ചയിലാണ്. പഠനമൊഴിച്ച് മറ്റെല്ലാം നടക്കുന്ന സങ്കേതമായി ഈ രംഗം മാറിയിരിക്കുന്നു. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അരാജക ജീവിതത്തിന്റെയും അക്രമങ്ങളുടെയും നേര്‍ക്കാഴ്ചകളാണ് ക്യാമ്പസുകളില്‍.
ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്‌ക്കുന്ന പരിഷ്‌കാരങ്ങളിലൂടെ ഇതിന് വലിയൊരളവോളം മാറ്റം വരുത്താന്‍ സാധിക്കും. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ജന്മഭൂമി വിദ്യാഭ്യാസ സെമിനാര്‍ സംഘടിപ്പിച്ചത്. വലിയ പ്രതീക്ഷ നല്‍കുന്നതാണ് ഈ സെമിനാറിന് ലഭിച്ച സ്വീകാര്യത. വിദ്യാഭ്യാസ വിചക്ഷണരുടെയും വിദ്യാഭ്യാസ വകുപ്പ് ഭരിക്കുന്നവരുടെയും ശ്രദ്ധ ഇതിലേക്ക് തിരിയണമെന്ന അഭ്യര്‍ത്ഥന ഞങ്ങള്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: