പെരുമ്പാവൂര്‍: കാട്ടാന പ്രസവിച്ച് ഒറ്റ ദിവസം പ്രായമുള്ളപ്പോള്‍ ലഭിച്ച ആനക്കുട്ടി വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിചരണയില്‍ തുടരുകയാണ്. കരിക്കിന്‍ വെള്ളം മാത്രമാണ് ഇപ്പോള്‍ ആനക്കുട്ടിക്ക് ഭക്ഷണമായി നല്‍കുന്നത്. മറ്റു ഭക്ഷണങ്ങള്‍ നല്‍കുവാന്‍ ആയിട്ടില്ല.
ശനിയാഴ്ചയാണ് വനപ്രദേശത്തോട് ചേര്‍ന്ന ജനവാസ മേഖലയില്‍ കാട്ടാനക്കുട്ടിയെ കണ്ടത്. കൂട്ടമായി എത്തിയ ആനകളില്‍ ഒന്ന് പ്രസവിക്കുകയിരുന്നു. പ്രസവം കഴിഞ്ഞ ഉടനെ തള്ളയാന അടക്കമുള്ള ആനക്കൂട്ടം പുഴ കടന്ന് വനത്തിനുള്ളിലേക്ക് പോവുകയും ചെയ്തു. കുട്ടിയെ ഉപേക്ഷിച്ച് ആനക്കൂട്ടം പുഴ കടന്നുപോയതിനാല്‍ ഇനി തിരികെ വരാന്‍ സാധ്യതയിെല്ലന്നാണ് വനപാലകരുടെ വിലയിരുത്തല്‍. അതിനാല്‍ തന്നെ അമ്മയുടെ സംരക്ഷണയിലേക്ക് കുട്ടിയാനയെ വിടാനും സാധിക്കില്ല. ആനക്കുട്ടിയെ കാടിനുള്ളിലേക്ക് കയറ്റിവിട്ടാല്‍ മറ്റ് വന്യജീവികള്‍ ഉപദ്രവിക്കാനും സാധ്യതയുണ്ട്. അതിനാല്‍ പരമാവധി സംരക്ഷണം കൊടുത്ത് ആനപരിശീലന കേന്ദ്രത്തില്‍ പുതിയ അതിഥിയായി സ്വീകരിക്കാന്‍ തന്നെയാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. രണ്ടുദിവസത്തെ മാത്രം പ്രായം ഉള്ളതിനാല്‍ പുതിയ അതിഥിയുടെ അരികിലേക്ക് സന്ദര്‍ശകരെ ഇപ്പോള്‍ അനുവദിക്കുന്നില്ല. എന്നാല്‍ പ്രസവിച്ച ഉടനെ ഉപേക്ഷിക്കപ്പെട്ടതായതിനാല്‍ അമ്മയാന ഇതിനെ തേടി വരാന്‍ സാധ്യതയുണ്ട് എന്ന് വിലയിരുത്തുന്നവരും ഉണ്ട്. തള്ളയാന അടക്കമുള്ള ആനക്കൂട്ടത്തിന്റെ ആനപ്പിണ്ടമോ, ഭക്ഷണ അവശിഷ്ടങ്ങളോ കുട്ടിയാനയുടെ കാലില്‍ പുരട്ടിയ ശേഷം പ്രസവിച്ച സ്ഥലത്ത് കൊണ്ടുവന്ന് നിര്‍ത്തിയാല്‍, ഇതിന്റെ മണം പിടിച്ച് ആനകള്‍ തിരികെയെത്താന്‍ സാധ്യതയുണ്ട് എന്നാണ് വിലയിരുത്തല്‍. കോടനാട് അഭയാരണ്യത്തില്‍ മൂന്ന് കൊമ്പന്മാര്‍ അടക്കം ഇപ്പോള്‍ ഏഴ് ആനകളാണുള്ളത്. ഇവയെയെല്ലാം സന്ദര്‍ശകര്‍ക്ക് തൊട്ടടുത്ത് കാണാനാകുന്ന രീതിയിലാണ് കെട്ടിയിട്ടുള്ളത്.
പുതിയ അതിഥിയും വലിയ കാലതാമസമില്ലാതെ സന്ദര്‍ശകര്‍ക്ക് കൗതുകമാകുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍.














