Categories: News

കൊച്ചിയില്‍ ട്രാക്കുണരുന്നു; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സിന് ഇന്ന് തുടക്കം

Published by

കൊച്ചി: ജ്യോതി യരാജി, തജീന്ദര്‍പാല്‍ സിങ് ടൂര്‍, കിഷോര്‍ ജെന തുടങ്ങിയ ലോകോത്തര അത്‌ലറ്റിക്‌സ് താരങ്ങള്‍ ആവേശം നിറയ്‌ക്കാന്‍ കൊച്ചിയിലെത്തിക്കഴിഞ്ഞു. ഇത്തവണത്തെ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് ഇന്ന് മുതല്‍ വ്യാഴാഴ്‌ച്ച വരെ എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തില്‍ നടക്കും. മഹാരാജാസിലെ സിന്തറ്റിക് ട്രാക്കും മറ്റ് സജീകരണങ്ങളും അതിനായി ഒരുങ്ങിക്കഴിഞ്ഞു. വര്‍ഷം തോറും നടന്നുവരുന്ന രാജ്യത്തെ ഏറ്റവും വലിയ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മേള ഇത് രണ്ടാം തവണയാണ് കേരളത്തിലെത്തുന്നത്.

അടുത്ത മാസം കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ഫൈനല്‍ റിഹേഴ്‌സലും യോഗ്യതാ നിര്‍ണയവും ഒരേ സമയം നടക്കുന്നുവെന്ന പ്രത്യേകത കൂടി നാല് ദിവസം നീണ്ടു നില്‍ക്കുന്ന ഈ ഫെഡറേഷന്‍ കപ്പിന്റെ 28-ാം പതിപ്പിനുണ്ട്. ഏതാനും താരങ്ങള്‍ യോഗ്യത ഉറപ്പിച്ചു കഴിഞ്ഞു. ഇനി പല ഇനങ്ങളിലും യോഗ്യത നേടിയെടുക്കാനുണ്ട്. ഇതുകഴിഞ്ഞാല്‍ പിന്നെ ഇത്രയും വലിയ മത്സരം സമ്മാനിക്കുന്നൊരു വേദി ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് മുമ്പ് ഭാരത താരങ്ങള്‍ക്ക് ലഭിക്കാനില്ല.
നാല് ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളിലൂടെ 38 മെഡലുകളാണ് നിര്‍ണയിക്കപ്പെടുക.

ട്രാക്കില്‍ മിന്നലാകാന്‍

ജ്യോതി യരാജി ആണ് കൊച്ചിയില്‍ ഇറങ്ങുന്ന ട്രാക്കിനങ്ങളിലെ സൂപ്പര്‍ താരം. താരത്തിന്റെ പ്രധാന ഇനമായ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ എന്തായാലും മത്സരിക്കുന്നുണ്ട്. ഇതിന് പുറമെ 200 മീറ്റളിലും ഇറങ്ങും.

യരാജി സൂപ്പര്‍ താരമായി വിരാജിക്കുമ്പോള്‍ ട്രാക്കില്‍ വരവറിയിച്ച ഏതാനും താരങ്ങള്‍ അവരുടെ തിളക്കം കൂട്ടാനുള്ള കണക്കു കൂട്ടലുമായാണ് മഹാരാജാസിലെ ട്രാക്കില്‍ അണിനിരക്കുന്നത്. അതില്‍ പ്രധാനി 100 മീറ്ററിലെ ദേശീയ റിക്കാര്‍ഡ് ജേതാവ് ഗുരീന്ദര്‍വീര്‍ സീങ് ആണ്. കഴിഞ്ഞ മാസം ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രി വണ്‍ മത്സരത്തിലാണ് പുതിയ ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ചത്.

പുരുഷന്‍മാരുടെ 200 മീറ്ററില്‍ ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ച അനിമേഷ് കുജുര്‍ ആണ് മറ്റൊരു പ്രധാന താരം.

വനിതകളുടെ 400 മീറ്ററില്‍ വിദ്യാ രാം രാജ് രൂപാല്‍ ചൗധരി എന്നിവരും മത്സരിക്കുന്നു.

ശ്രദ്ധാകേന്ദ്രമായി കിഷോര്‍ ജെന

ടോക്കിയോ ഒളിംപിക്‌സിലൂടെ നീരജ് ചോപ്ര ചരിത്ര സ്വര്‍ണം നേടിയത് മുതല്‍ ഓരോ അത്‌ലറ്റിക്‌സ് വരുമ്പോഴും കായികലോകം ശ്രദ്ധയോടെ വീക്ഷിക്കുന്നത് നീരജിന് പിന്നാലെ വരുന്ന ഭാരത താരത്തെയാണ്. അക്കൂട്ടത്തില്‍ മുന്‍നിരയിലുള്ള പേരാണ് കിഷോര്‍ ജെന. നീരജിന്റെ പിന്‍മുറക്കാരന്‍ എന്ന നിലയില്‍ ശ്രദ്ധയാകര്‍ഷിച്ച കിഷോര്‍ ജെന മഹാരാജാസിലും ശ്രദ്ധാ കേന്ദ്രമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ സീസണിലെ ആദ്യ പോരാട്ടം ഈ മാസം ആദ്യം ചെന്നൈയില്‍ നടന്നപ്പോള്‍ ജെന രണ്ടാമതായിപ്പോയി. ഇന്ത്യന്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ കിഷോര്‍ ജെനയെ മറികയന്ന യാഷ് വീര്‍ സിങ്ങും മഹാരാജാസിലെത്തിയിട്ടുണ്ട്.

ജംപ് ഇനങ്ങളില്‍ ഷൈലി സിങ് അടക്കുള്ള വര്‍ നിരനിരയായി നില്‍ക്കുന്നുണ്ട്. കൂട്ടത്തില്‍ പുതിയൊരു നേട്ടം ചാടിക്കടക്കാന്‍ കേരളത്തിന്റെ സ്വന്തം അബ്ദുള്ള അഭൂബക്കറും ഇറങ്ങുന്നുണ്ട്.

ആദ്യദിനം എട്ട് ഫൈനലുകള്‍
പുരുഷന്‍മാരുടെ പതിനായിരം മീറ്റര്‍- രാവിലെ 6.10
വനിതകളുടെ പതിനായിരം മീറ്റര്‍- രാവിലെ 6.50
വനിതകളുടെ പോള്‍ വാള്‍ട്ട്- ഉച്ചയ്‌ക്ക് 2.30
പുരുഷ ജാവലിന്‍ ത്രോ- വൈകീട്ട് 4.00
വനിതകളുടെ 100 മീറ്റര്‍- വൈകീട്ട് 5.00
പുരുഷന്‍മാരുടെ 100 മീറ്റര്‍- വൈകീട്ട് 5.10
വനിതകളുടെ 1500 മീറ്റര്‍- വൈകീട്ട് 5.30
പുരുഷന്‍മാരുടെ 1500 മീറ്റര്‍- വൈകീട്ട് 5.40

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by