ഭൂവനേശ്വര്‍: സൂപ്പര്‍ കപ്പ് ഫുട്‌ബോളിന്റെ കിക്കോഫ് മത്സരം കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കി. പുതിയ പരിശീലകന്‍ ഡേവിഡ് കറ്റാലയ്‌ക്ക് കീഴിലിറങ്ങിയ മഞ്ഞപ്പട എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് നിലവിലെ ജേതാക്കളായ ഈസ്റ്റ് ബംഗാളിനെ തോല്‍പ്പിച്ചു.
നോക്കൗട്ട് അടിസ്ഥാനത്തിലുള്ള മത്സരത്തിലെ തോല്‍വിയെ തുടര്‍ന്ന് ഈസ്റ്റ് ബംഗാള്‍ പുറത്തായി.
രണ്ട് പകുതികളിലുമായി ഓരോ ഗോള്‍ നേടിയാണ് ബ്ലാസ്‌റ്റേഴ്‌സ് വിജയിച്ചത്. കളിയുടെ ആദ്യ പകുതിയില്‍ നിരവധി അവസരങ്ങളാണ് ബ്ലാസ്റ്റേഴ്‌സിന് ലഭിച്ചത്. പക്ഷെ 41-ാം മിനിറ്റിലാണ് ജീസസ് ജിമിനെസിലൂടെ ഗോള്‍ കണ്ടെത്തിയത്. രണ്ടാം പകുതിയില്‍ 64-ാം മിനിറ്റില്‍ നോഹ് സദൂയി ആണ് രണ്ടാം ഗോള്‍ നേടിയത്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇരു ടീമുകളും ഇത്തവണ ദയനീയ പ്രകടനമാണ് നടത്തിവന്നത്. അതിനാല്‍ തന്നെ പുതിയ പരിശീലകന് കീഴില്‍ ബ്ലാസ്റ്റേഴ്‌സ് മാറിവരുന്നതിന്റെ ലക്ഷണം കണ്ടുവെന്ന് പറയാനാവില്ല. വമ്പന്‍മാരുമായി കൊമ്പുകോര്‍ക്കുമ്പോഴായിരിക്കും ടീമിന്റെ യഥാര്‍ത്ഥ ബലപരീക്ഷണം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: