കണ്ണൂര്‍ : കാസര്‍കോട് പാലക്കുന്ന് കോളേജില്‍ ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് ഗ്രീന്‍വുഡ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പി. അജീഷിനെ സസ്‌പെന്‍ഡ് ചെയ്തു. ബേക്കല്‍ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് മാനേജ്‌മെന്റിന്റെ നടപടി . ചോദ്യ പ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ സഹകരിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
സംഭവത്തില്‍ പ്രിന്‍സിപ്പല്‍ പി. അജീഷിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ചോദ്യക്കടലാസ് ചോര്‍ത്തിയത് പ്രിന്‍സിപ്പല്‍ തന്നെയാണെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതിയും കണ്ടെത്തി.
പരീക്ഷയ്‌ക്ക് രണ്ടു മണിക്കൂര്‍ മുന്‍പ് കോളേജ് പ്രിന്‍സിപ്പലിന്റെ ഇ-മെയില്‍ ഐഡിയിലേക്ക് സര്‍വകലശാല അധികൃതര്‍ അയച്ച ചോദ്യ പ്പേപ്പറിന്റെ ലിങ്കാണ് ചോര്‍ന്നത്. ഇത് വിദ്യാര്‍ഥികള്‍ക്ക് വാട്സാപ്പ് വഴി ഉള്‍പ്പെടെ ലഭ്യമായെന്നാണ് സര്‍വകലാശാലയുടെ കണ്ടെത്തല്‍.
സര്‍വകലാശാല രണ്ടുമണിക്കൂര്‍ മുന്‍പ് മെയില്‍ ചെയ്യുന്ന ചോദ്യക്കടലാസ് തുറക്കാനുള്ള പാസ്വേഡ് ഒരുമണിക്കൂര്‍ മുന്‍പ് നല്‍കും.ഇവിടെ പാസ്വേഡ് കിട്ടിയയുടന്‍ പ്രിന്‍സിപ്പല്‍ കുറച്ച് ചോദ്യങ്ങള്‍ വിദ്യാര്‍ഥികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലേക്ക് അയച്ചുവെന്ന് വിദ്യാര്‍ഥി തെളിവുസഹിതം സമ്മതിച്ചു.എന്നാല്‍, അധ്യാപകര്‍ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പ് വഴി ചോര്‍ത്തിയിട്ടില്ലെന്നാണ് പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് അജീഷ് നേരത്തെ പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: