ലഖ്നൗ : ഉത്തർപ്രദേശിൽ ഒളിവിൽ പോയ കുറ്റവാളികളെ പിടികൂടുന്നതിനായി ഗാസിപൂർ പോലീസ് കാമ്പയിൻ ആരംഭിച്ചു. ഇതിൽ തിരയുന്ന 29 കുറ്റവാളികളുടെ പട്ടികയും പോലീസ് പുറത്തിറക്കിയിട്ടുണ്ട്. ഗുണ്ടാ നേതാവും മുൻ എംഎൽഎ യുമായിരുന്ന ബഹുജൻ സമാജ് പാർട്ടി നേതാവ് മുക്താർ അൻസാരിയുടെ ഭാര്യ അഫ്ഷാൻ അൻസാരിയുടെ പേരും ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്.
മുക്താറിന്റെ ഭാര്യയെ പിടികൂടാൻ രണ്ട് പ്രത്യേക സംഘത്തിനെയും വിനിയോഗിച്ചിട്ടുണ്ട്. കൂടാതെ ഇവരെ പിടികൂടുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 2019 നും 2023 നും ഇടയിൽ അഫ്ഷാൻ അൻസാരിക്കെതിരെ ഗാസിപൂരിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 9 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വഞ്ചന, നിയമവിരുദ്ധ ബിസിനസ്സ്, ഭീഷണിപ്പെടുത്തൽ, ഐഎസ്-191 സംഘത്തിന്റെ തലവനായ മുക്താർ അൻസാരിയെ സഹായിച്ചു എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഗുണ്ടാ സംഘത്തിന് സാമ്പത്തിക സഹായം നൽകിയതിനും അഫ്ഷാൻ അൻസാരിക്കെതിരെ കുറ്റമുണ്ട്.
2020ലാണ് അഫ്ഷാൻ അൻസാരിക്കെതിരെ ഗ്യാങ്സ്റ്റർ ആക്ട് ചുമത്തിയത്. യുപി ഗ്യാങ്സ്റ്റർ ആക്ടിലെ 120B, 420, 423, 465, 467, സെക്ഷൻ 2,3 (1) എന്നീ വകുപ്പുകൾ പ്രകാരമാണ് അഫ്ഷാൻ അൻസാരിക്കെതിരെ കേസെടുത്തിരിക്കുന്നത്. മുഖ്താർ അൻസാരിയുടെ മരണസമയത്ത് പോലും അഫ്ഷാൻ അൻസാരി പോലീസിനെ ഭയന്ന് മുന്നോട്ട് വന്നില്ലായിരുന്നു.
അതേ സമയം കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായി 15 ദിവസത്തെ പ്രത്യേക കാമ്പയിൻ നടത്തുന്നുണ്ടെന്ന് എസ്പി ഡോ. ഇരാജ് രാജ പറഞ്ഞു. പിടിക്കപ്പെട്ടാൽ ഒളിച്ചോടിയ കുറ്റവാളികൾക്കെതിരെ മാത്രമല്ല അവർക്ക് അഭയം നൽകുന്നവർക്കെതിരെയും നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: