ചേലാ കർമ്മത്തിന് വിധേയരായ 23 കോടി സ്ത്രീകൾ ലോകത്തിന്റെ വിവിഘ ഭാഗങ്ങളിലായി ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിട്ട് നരകയാതന അനുഭവിക്കുന്നുണ്ടെന്ന് ഞെട്ടിക്കുന്ന റിപ്പോർട്ട്. കടുത്ത മാനസിക-ശാരീരിക ആരോഗ്യ പ്രശ്നങ്ങളാണ് ലിംഗഛേദം ചെയ്യപ്പെട്ട സ്ത്രീകൾ അനുഭവിക്കുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു. ലോകാരോഗ്യ സംഘടനയും ഐക്യരാഷ്‌ട്ര സഭയ്‌ക്കു കീഴിലുള്ള ഹ്യൂമൻ റീപ്രൊഡക്ഷൻ പ്രോഗ്രാമും ചേർന്ന് നടത്തിയ പഠനത്തിലാണ് ചേലാ കർമ്മത്തിന് വിധേയരായ സ്ത്രീകളുടെ നരകയാതനകളെ കുറിച്ച് വ്യക്തമാക്കുന്നത്.
ആർത്തവസംബന്ധമായ പ്രശ്നങ്ങൾ മുതൽ ലൈംഗിക വേഴ്‌ച്ചയിൽ ഏർപ്പെടുമ്പോഴുള്ള അസഹ്യമായ വേദന വരെ ഇക്കൂട്ടർ അനുഭവിക്കുന്നുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.ആർത്തവസംബന്ധമായ പ്രശ്നങ്ങൾ, മൂത്രാശയരോഗങ്ങൾ, വേദനാജനകമായ ലൈംഗികബന്ധം, വിഷാദം, ഉത്കണ്ഠ പോലുള്ള മാനസിക പ്രശ്നങ്ങൾ തുടങ്ങിയവ ഇക്കൂട്ടർ അനുഭവിക്കുന്നുണ്ടെന്ന് പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ബിഎംസി പബ്ലിക് ഹെൽത്ത് എന്ന ജേർണലിലാണ് ഈ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. മുപ്പതോളം രാജ്യങ്ങളിൽനിന്ന് ശേഖരിച്ച എഴുപത്തിയഞ്ചോളം പഠനങ്ങളെ ആധാരമാക്കിയാണ് വിലയിരുത്തലിലെത്തിയത്. എഫ്ജിഎം( female genital mutilation) എന്നറിയപ്പെടുന്ന ചേലാകർമത്തിന് വിധേയരാകുന്ന പെൺകുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ നിരവധിയാണെന്ന് പഠനത്തിൽ കണ്ടെത്തി.
വൈദ്യശാസ്ത്രസംബന്ധമായ കാരണങ്ങളില്ലാതെ സ്ത്രീയുടെ ബാഹ്യ ജനനേന്ദ്രിയഭാഗം ഭാഗികമായോ പൂർണമായോ നീക്കംചെയ്യുന്ന പ്രക്രിയയാണ് എഫ്ജിഎം. ഇത് മനുഷ്യാവകാശ ലംഘനം ആണെന്ന് മാത്രമല്ല, ആജീവനാന്തം വേദനയും ആഘാതവും പകരുന്ന അവസ്ഥയാണെന്നും ആഗോളതലത്തിൽ 23 കോടി സ്ത്രീകൾ ഇതുസംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
എഫ്ജിഎമ്മിന്റെ പ്രത്യാഘാതങ്ങളേക്കുറിച്ച് കുടുംബങ്ങൾക്ക് അവബോധം പകരേണ്ടതും ലിംഗഛേദത്തിനുശേഷം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് പിന്തുണ നൽകേണ്ടതും പ്രധാനമാണെന്ന് ലോകാരോഗ്യ സംഘടനയുടെ സെക്ഷ്യൽ&റീപ്രൊഡക്റ്റീവ് ഹെൽത്ത്& റിസർച്ച് വിഭാഗം ഡയറക്ടറായ ഡോ. പാസ്കെയ്ൽ അല്ലോട്ടി പറഞ്ഞു.ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ നിന്നുൾപ്പെടെയുള്ള മുപ്പതോളം രാജ്യങ്ങളിൽ ലിംഗഛേദം സാധാരണമായി നടന്നുവരുന്നുണ്ട്.പ്രസവസംബന്ധമായ സങ്കീർണതകളും ഇക്കൂട്ടരിൽ വ്യാപകമായി കണ്ടുവരുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു.
ചേലാകർമ്മത്തിന് ഇരയാകുന്ന സ്ത്രീകളുടെയും പെൺകുട്ടികളുടെയും എണ്ണം വർധിച്ച് വരികയാണെന്ന് യൂണിസെഫ് കഴിഞ്ഞ വർഷം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും സ്ത്രീകളിലെ ചേലാകർമ്മം നിയമംമൂലം നിരോധിച്ചിട്ടുണ്ട്. എങ്കിലും ഈ ആചാരം ഇപ്പോഴും നിർഭയമായി തുടരുന്നുണ്ടെന്ന് തന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സ്ത്രീ ലൈംഗിക അവയവത്തിന്റെ ഘടനയിൽ മാറ്റം വരുത്തൽ അഥവാ എഫ്‍ജിഎം (ഫീമെയിൽ ജെനിറ്റൽ മ്യൂട്ടിലേഷൻ) എന്നാണ് ഐക്യരാഷ്‌ട്ര സഭ ചേലാകർമ്മത്തിനു നൽകിയ പേര്. അണുബാധകളും മറ്റും അടിക്കടി വരികയും സാധാരണക്കാരെ അപേക്ഷിച്ച് വിഷാദം, ഉത്കണ്ഠ എന്നിവ വരാനുള്ള സാധ്യത മൂന്നുമടങ്ങ് കൂടുതലാണെന്നും പഠനത്തിലുണ്ട്.നവജാതശിശുക്കൾ മുതൽ പതിനഞ്ചു വയസ്സ് പ്രായമുള്ളവരിലാണ് എഫ്ജിഎം ചെയ്തുവരുന്നത്. ഈ പ്രക്രിയ സുരക്ഷിതമാണെന്ന വിശ്വാസത്തിൽ ആരോഗ്യപ്രവർത്തകർ ചെയ്തുകൊടുക്കാൻ തയ്യാറാകുന്നു എന്നതാണ് ഏറ്റവും വലിയ വെല്ലുവിളിയെന്ന് പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഒരുതരത്തിലുള്ള എഫ്ജിഎം പ്രക്രിയയും സുരക്ഷിതമല്ലെന്നും എല്ലാവിധവും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നുണ്ടെന്നും ലോകാരോഗ്യസംഘടന പറയുന്നുണ്ട്. എഫ്ജിഎം പ്രക്രിയയുടെ ഉടനടിയുള്ള ആരോഗ്യപ്രശ്നങ്ങളും കാലങ്ങളോളം നീണ്ടുനിൽക്കുന്ന ആരോഗ്യപ്രശ്നങ്ങളും ലോകാരോഗ്യസംഘടന എടുത്തുപറയുന്നുണ്ട്.പ്രായമായ സ്ത്രീകൾ കത്തി, ബ്ലേഡ്, ഉളി തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ചാണ് ചേലാകർമ്മം ചെയ്തു കൊടുക്കുന്നത്.
നിയമവിരുദ്ധ പ്രവർത്തനമായത് കൊണ്ട് ആശുപത്രികളിൽ ഇത് ചെയ്യില്ല. ഇത് ചെയ്തവരിൽ ഉണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾ ഇവയാണ്- മൂത്രമൊഴിക്കുമ്പോൾ വേദന, മൂത്രാശയ അണുബാധ, വജൈനൽ ഡിസ്ചാർജ്, ബാക്ടീരിയൽ വജൈനോസിസ്, ജനനേന്ദ്രിയഭാഗത്ത് ചൊറിച്ചിൽ, വേദനാജനകമായ ആർത്തവം, ആർത്തവരക്തം പുറംതള്ളുന്നതിൽ പ്രയാസം, ലൈംഗികബന്ധത്തിനിടെയുള്ള വേദന, പ്രസവസംബന്ധമായ സങ്കീർണതകൾ, പിൽക്കാലത്ത് ചെയ്യേണ്ടിവരുന്ന സർജറികൾ, മാനസികാരോഗ്യപ്രശ്നങ്ങൾ(വിഷാദം, ഉത്ണ്ഠ, ആത്മവിശ്വാസക്കുറവ്, പിടിഎസ്ഡി) തുടങ്ങിയവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: