പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പുതിയ ഭസ്മക്കുളം നിര്‍മ്മിക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങള്‍ രൂക്ഷമാക്കുമെന്ന് ഹിന്ദു ഐക്യവേദി.
ത്രേതായുഗത്തില്‍ പരശുരാമനാല്‍ നിര്‍മ്മിതമായ ക്ഷേത്രം വലിയ മലകള്‍ക്ക് നടുവിലെ ചെറിയ കുന്നിന്‍ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന് കിഴക്കുഭാഗത്തെ നന്നേ ചരിവുള്ള പ്രദേശം നിരപ്പാക്കിയാണ് പുതിയ കുളം നിര്‍മ്മിക്കുന്നത്. മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലയില്‍ നിര്‍മ്മിക്കുന്ന കുളം മഴ ശക്തമാകുമ്പോള്‍ ജലമര്‍ദ്ദത്താല്‍ ഇടിയാനും വലിയ നടപ്പന്തലിനും മറ്റ് നിര്‍മ്മിതികള്‍ക്കും ബലക്ഷയത്തിന് ഇടയാക്കുമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ. ഹരിദാസ് കടമ്മനിട്ട വാര്‍ത്താസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ഭൗമോപരിതലം ഇടിഞ്ഞ് മാറി താഴെ തിരുമുറ്റത്തിനും സുരക്ഷാ ഭീഷണി ഉണ്ടാകാം. വര്‍ഷകാലത്ത് മുകളില്‍ നിന്നും ഒലിച്ചിറങ്ങുന്ന മലിന ജലം ഈ കുളത്തില്‍ നിറയുകയും ചെയ്യും.
ഇത്രയേറെ സുരക്ഷാ ഭീഷണി നിലവിലുള്ള സന്നിധാനത്ത് പുതിയ കുളം നിര്‍മ്മിക്കുന്നത് ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണൊ എന്ന് സംശയിക്കണം. പുതിയ കുളം നിര്‍മ്മാണം സുരക്ഷിതമാകില്ലെന്ന് ആദ്യം പോലീസ് എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ രാഷ്‌ട്രീയ സമ്മര്‍ദ്ദത്തില്‍
പോലീസിന് നിലപാടു മാറ്റേണ്ടി വന്നു. ശബരിമല ഉന്നതാധികാര സമിതിയുടെ അനുമതിയോടെയാണ് പുതിയ ഭസ്മക്കുളത്തിന്റെ നിര്‍മ്മാണോദ്ഘാടനം കഴിഞ്ഞ ദിവസം നടന്നത്. ദേവസ്വം ബോര്‍ഡിനെ ഒഴിവാക്കി ശബരിമല വികസന അതോറിറ്റി രൂപീകരിക്കണമെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.എസ്. സതീഷ്‌കുമാര്‍, ട്രഷറാര്‍ രമേശ് മണ്ണൂര്‍, സഹ സംഘടനാ സെക്രട്ടറി കെ.പി. സുരേഷ് പെരുമ്പെട്ടി എന്നിവരും പങ്കെടുത്തു.
പുതിയ ഭസ്മക്കുളത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ശബരിമല തന്ത്രി കണ്ഠര് രാജീവര് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.
വലിയ നടപ്പന്തലിന് പിന്നില്‍ മീനം രാശിയിലാണ് ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമിതിയുടെ അംഗീകാരത്തോടെ കുളം നിര്‍മ്മിക്കുന്നത്. കുളത്തിലെ ജലം ശുദ്ധീകരണത്തിനായി അഞ്ചു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ട്രീറ്റ്മെന്റ് പ്ലാന്റും സ്ഥാപിക്കും. 15.72 മീറ്റര്‍ വീതിയും 21 മീറ്റര്‍ നീളവും 13 അടി ആഴവുമുള്ള കുളത്തില്‍ അഞ്ചടി അടി ഉയരത്തില്‍ വെള്ളമുണ്ടാകും. കുളത്തിലേക്ക് എല്ലാ എല്ലാവശത്ത് നിന്നും പടവുകള്‍ നിര്‍മ്മിക്കും.
ഐസിഎല്‍ ഫിന്‍കോര്‍പ്പ് സിഎംഡി അഡ്വ. കെ.ജി. അനില്‍ കുമാറാണ് പുതിയ ഭസ്മക്കുളം വഴിപാടായി നിര്‍മ്മിച്ച് സമര്‍പ്പിക്കുന്നത്. സ്ഥപതി കെ. മുരളീധരന്‍ നായര്‍, ശില്‍പി രാജേഷ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസര്‍ മുരാരിബാബു, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്യാമപ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബിജു വി. നാഥ് എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: