തിരുവനന്തപുരം: കൊതുക് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കണമെങ്കില്‍ വേറെ പ്രതിഫലം നല്‍കണമെന്ന് ആശമാര്‍. തങ്ങള്‍ക്ക് നിശ്ചയിച്ചു നല്‍കിയിരിക്കുന്ന ജോലികളില്‍ അതു പെടില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടിയതോടെ മന്ത്രി വഴങ്ങി. വേതനം നല്‍കാമെന്നല്ല മന്ത്രി പറഞ്ഞത്. കൂലി വേറെ വേണമെങ്കില്‍ കൊതുകുനിര്‍മ്മാര്‍ജനം വേണ്ട എന്നാണ്. മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെ ഭാഗമായി നടക്കുന്ന കൊതുകളുടെ ഉറവിട നശീകരണം പ്രവര്‍ത്തനങ്ങള്‍ ആശമാര്‍ പങ്കാളികളാകണമെന്ന് കഴിഞ്ഞദിവസം ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിരുന്നു. ഇതിനായി ദിവസം 50 വീടുകള്‍ സന്ദര്‍ശിക്കണമെന്നും നിര്‍ദേശിച്ചു. എന്നാല്‍ ദേശീയ ആരോഗ്യ മിഷന്‍ ഉദ്യോഗസ്ഥരെ കണ്ട ആശ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ കണക്കില്‍ പെടാത്ത ഇപ്പണി ഇനി പറ്റില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. കൊതുകു നശീകരണം ആശമാരുടെ ഉത്തരവാദിത്വത്തില്‍ വരില്ലെങ്കിലും മുന്‍വര്‍ഷങ്ങളില്‍ അവര്‍ സഹകരിച്ചിരുന്നു. തങ്ങളുടെആവശ്യങ്ങളോട് പ്രതികാര ബുദ്ധിയോടെ സമീപിക്കുന്ന സാഹചര്യത്തില്‍ അതു തുടരാനാവില്ലെന്നാണ് അവരുടെ നിലപാട്. ഇതോടെ നിശ്ചയിച്ചു നല്‍കിയ ജോലികള്‍ മാത്രം ആശമാര്‍ ചെയ്താല്‍ മതിയെന്ന് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: