ന്യൂദല്‍ഹി: വെടികൊണ്ട് മരിയ്‌ക്കേണ്ടെന്ന് കരുതുന്ന നക്സലുകള്‍ കാടും മലയും ഇറങ്ങി വന്ന് സംഘം സംഘമായി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ കീഴടങ്ങുന്ന ചിത്രത്തിനാണ് ഛത്തീസ് ഗഢിലെ നക്സല്‍ കേന്ദ്രങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. ഏപ്രില്‍ 19 ശനിയാഴ്ച കീഴടങ്ങിയത് 33 നക്സലുകളാണ്. ഇതില്‍ ഒമ്പത് സ്ത്രീകള്‍ ഉള്‍പ്പെടെ 22 പേര്‍ ആണ് ആയുധം വെച്ച് കീഴടങ്ങിയത്. അധികം വൈകാതെ മറ്റൊരു 11 പേര്‍ കൂടി കീഴടങ്ങി.
2026 നക്സല്‍ മുക്ത ഭാരതം സൃഷ്ടിക്കുമെന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെപ്രഖ്യാപനം വലിയ മാറ്റമാണ്. നക്സലുകള്‍ക്ക് ഇടയില്‍ ഉണ്ടാക്കിയിരിക്കുന്നത്. കാരണം സൈന്യം അതിശക്തമായ ഇടപെടലാണ് ഛത്തീസ് ഗഢിലെ നക്സല്‍ മേഖലകളില്‍ നടത്തുന്നത്. കഴിഞ്ഞ ദിവസം 26 നക്സലുകളെ ഏറ്റുമുട്ടലില്‍ വധിച്ചതിന്റെ ഞെട്ടല്‍ നക്സല്‍ കേന്ദ്രങ്ങളില്‍ മാറിയിട്ടില്ല. ആയുധം വെച്ച് കീഴടങ്ങിയാല്‍ പണവും ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സംവിധാനവും കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് വെടിയേറ്റ് മരിയ്‌ക്കേണ്ടെന്ന ആഗ്രഹമുള്ളവര്‍ മലയിറങ്ങി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ കീഴടങ്ങുന്നത്. 2026 മാര്‍ച്ച് 31ന് മുന്‍പ് നക്സലുകള്‍ കീഴടങ്ങണമെന്നാണ് അമിത് ഷാ നടത്തിയ പ്രഖ്യാപനം.
സുക്മ ജില്ലയിലെ ബദേസെട്ടി പഞ്ചായത്ത് നക്സല്‍ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
നക്സലൈറ്റ് ശല്ല്യത്തിന് പേര് കെട്ട സ്ഥലമാണ് ഛത്തീസ് ഗഡിലെ സുക് മ ജില്ല. സുക്മയിലെ ബദേസെട്ടി പഞ്ചായത്തിനെ നക്സല്‍ മുക്ത ഗ്രാമപ്പഞ്ചായത്തായി പ്രഖ്യാപിച്ച് ഗ്രാമപഞ്ചായത്ത് അധികൃതര്‍. ഇവിടുത്തെ 11 നക്സലുകള്‍ ആയുധം വെച്ച് കീഴടങ്ങിയതോടെയാണ് ബദേസെട്ടി നക്സല്‍ മുക്ത ഗ്രാമപ്പഞ്ചായത്തായത്. ഈ ഗ്രാമപ്പഞ്ചായത്തിന് ഒരു കോടി രൂപയുടെ വികസനപദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കും. കീഴടങ്ങിയ നക്സലുകള്‍ക്ക് അരലക്ഷം രൂപ വീതം നല്‍കിയതിന് പുറമെയാണിത്.
കീഴടങ്ങിയവരില്‍ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പിഎല്‍ജിഎ)യില്‍ പെട്ട എട്ട് ലക്ഷം രൂപ തലയ്‌ക്ക് വില പ്രഖ്യാപിച്ച മുചാകി ജോഗ(33)യും ഭാര്യയും ഉള്‍പ്പെടുന്നു.
ഏപ്രിലില്‍ കീഴടങ്ങിയത് നൂറില്‍പ്പരം പേര്‍
നക്സലൈറ്റുകളുടെ ഏറ്റവും സുരക്ഷിത താവളമായ ഛത്തീസ് ഗഢില്‍ ഈ ഏപ്രില്‍ മാസത്തില്‍ മാത്രം നൂറില്‍ പരം നക്സലൈറ്റുകളാണ് കീഴടങ്ങിയത്. ഏപ്രില്‍ അഞ്ചിന് 86 നക്സലുകള്‍ കീഴടങ്ങിയിരുന്നു. ഇതില്‍ 81 പേര്‍ ഛത്തീസ് ഗഡില്‍ നിന്നുള്ളവരും അഞ്ച് പേര്‍ തെലുങ്കാനയില്‍ നിന്നുള്ളവരും ആണ്. ഇതില്‍ നാല് പേര്‍ ശക്തരായ ഏരിയ കമ്മിറ്റി അംഗങ്ങളായിരുന്നു. മാര്‍ച്ച് മാസത്തിലും ഇവിടുത്തെ 60 പേര്‍ കീഴടങ്ങിയിരുന്നു. ഛത്തീസ് ഗഢിലെ നാരായണ്‍പൂര്‍ ജില്ലയില്‍ നിന്നുള്ള അഞ്ച് നക്സലുകള്‍ ആയുധം വെച്ച് കീഴടങ്ങുകയും ആള്‍ വീതം 50,000 രൂപ നഷ്ടപരിഹാരം എന്ന കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി ഇവര്‍ സ്വീകരിക്കുകയും ചെയ്തു.
നക്സല്‍ കേന്ദ്രങ്ങളെ നടുക്കിയ 26 നക്സലുകളുടെ കൂട്ടക്കൊല
ഛത്തീസ് ഗഢിലെ ബിജാപൂര്‍, കാങ്കര്‍ ജില്ലകളിലായി 26 പേര്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം നക്സല്‍ കേന്ദ്രങ്ങളെ ഞടുക്കിയ സംഭവമായിരുന്നു. ഈ ഏറ്റുമുട്ടലില്‍ നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടെങ്കിലും നക്സലൈറ്റുകളുടെ ഉള്‍കേന്ദ്രങ്ങളില്‍ എത്തിയാണ് സുരക്ഷാ സേന അവരെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ബിജാപൂര്‍, ദന്തേവാദ ജില്ലകളുടെ അതിര്‍ത്തിയില്‍ ഗാംഗലൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു നാടിനെ നടുക്കിയ ഈ നക്സല്‍ വേട്ട. ഇതില്‍ 18 നക്സലൈറ്റുകള്‍ കൊല്ലപ്പെട്ടു. കാങ്കര്‍ ജില്ലയിലെ ആക്രമണത്തില്‍ മറ്റൊരു എട്ട് പേര്‍ കൂടി കൊല്ലപ്പെട്ടു.പഴുതടച്ച ആക്രമണമായിരുന്നു നക്സല്‍ കേന്ദ്രങ്ങളില്‍ സുരക്ഷാ സേന നടത്തിയത്. സുരക്ഷാസേന രണ്ടും കെട്ട നീക്കത്തിലാണ് എന്ന സൂചനയാണ് ഈ ആക്രമണം നക്സലൈറ്റ് കേന്ദ്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. രണ്ടും കല്‍പിച്ച് തന്നെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. 2026 മാര്‍ച്ച് 31ന് മുന്‍പ് നക്സലൈറ്റ് ശല്ല്യം ഇന്ത്യന്‍ ഭൂമുഖത്ത് നിന്നും തുടച്ചുനീക്കുമെന്ന ശപഥം എടുത്തിരിക്കുകയാണ് അമിത് ഷാ. അതിന്റെ ഭാഗമായി എന്ത് വില കൊടുത്തും നക്സലുകളുടെ ഒളികേന്ദ്രങ്ങള്‍ ആക്രമിച്ച് അവരെ ഉന്‍മൂലനം ചെയ്യുക എന്ന നിര്‍ദേശം തന്നെയാണ് നല്‍കിയിരിക്കുന്നത്.
100ല്‍ പരം നക്സലുകള്‍ 2025ല്‍ കൊല്ലപ്പെട്ടു
2025ല്‍ മാത്രം ഇതുവരെ നൂറില്‍ പരം നക്സലുകളാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 1ന് 83 നക്സലുകളാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 20ന് 26 നക്സലുകള്‍ കൂടി കൊല്ലപ്പെട്ടു. 2024ല്‍ കൊല്ലപ്പെട്ടത് 200 നക്സലുകളാണ്. എങ്കില്‍ 2025ല്‍ ഈ നിലയ്‌ക്ക് നോക്കിയാല്‍ മരണസംഖ്യ 2024ലേതിനേക്കാള്‍ വര്‍ധിക്കുമെന്ന് ഉറപ്പാണ്. കേന്ദ്ര സുരക്ഷാസേനയുടെ തുടര്‍ച്ചയായ ആക്രമണത്തില്‍ വലയുകയാണ് നക്സലുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: