തിരുവനന്തപുരം: വനിത സിപിഒ റാങ്ക് പട്ടികയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിയമനം വൈകുന്നതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. റാങ്ക് ലിസ്റ്റിന്റെ കാലാവധി ഇന്ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് സമരം അവസാനിപ്പിച്ചത്. ഹാള്‍ ടിക്കറ്റും റാങ്ക് പട്ടികയും കത്തിച്ചുകൊണ്ടാണ് സമരം അവസാനിപ്പിച്ചത്.
സമരം അവസാനിപ്പിക്കുന്നതിന് മുമ്പായി മാധ്യമങ്ങളെ കണ്ട ഉദ്യോഗാര്‍ത്ഥികള്‍ മന്ത്രിമാര്‍ക്കും സിപിഎം നേതാക്കള്‍ക്കുമെതിരെ ആഞ്ഞടിച്ചു. സിപിഎം നേതാവ് പികെ ശ്രീമതി പറഞ്ഞത് സിപിഒ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദുര്‍വാശിയാണെന്നാണ്. അവകാശപ്പെട്ട ജോലി ചോദിക്കുമ്പോള്‍ എങ്ങനെയാണ് ദുര്‍വാശി ആകുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചോദിച്ചു.
വാക്കുകള്‍ കൊണ്ട് ഇങ്ങനെ കൊല്ലാക്കൊല ചെയ്യരുതെന്നും സമരത്തിന് പിന്നില്‍ രാഷ്‌ട്രീയമില്ലെന്നും തങ്ങള്‍ മാത്രമാണെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞു. സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും മുക്തി നേടിയെന്നാണ് ബജറ്റ് അവതരിപ്പിച്ചപ്പോാള്‍ ധനമന്ത്രി പറഞ്ഞത്. സര്‍ക്കാറിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ കോടികള്‍ പൊടിപൊടിക്കുന്നു. സ്വിമ്മിംഗ് പൂള്‍ ഉണ്ടാക്കാനും പണമുണ്ട്. തെരുവില്‍ കിടന്നിട്ട് മന്ത്രിമാരുടെയും സിപിഎം നേതാക്കളുടെയും പുച്ഛവും അപമാനവും ഏറ്റുവാങ്ങേണ്ടിവന്നു.
18 ദിവസം സെക്രട്ടറിയേറ്റിന് മുന്നില്‍ കിടന്നിട്ട് ഒരു ഇടതു വനിത നേതാവ് പോലും തിരിഞ്ഞു നോക്കിയില്ല. കഞ്ഞിയും അവിലും കഴിച്ചാണ് സമരം നടത്തിയത്. ഒരു ഇടതു യുവജന നേതാവും പരാതി പറഞ്ഞിട്ട് സഹായിച്ചില്ല. സിപിഒ അല്ലാതെ ആര്‍പിഎഫില്‍ ശ്രമിച്ചു കൂടെ എന്നാണ് ചോദിച്ചത്.
ഒരു മന്ത്രി ചോദിച്ചത് മീന്‍ വില്‍ക്കാന്‍ പൊയ്‌ക്കൂടേ അല്ലെങ്കില്‍ പ്രൈവറ്റ് ജോലി നോക്കിക്കൂടെ എന്നാണ് . ആരെയും പറഞ്ഞു പറ്റിക്കരുത്. ആത്മാഹുതി ചെയ്താലും പാര്‍ട്ടിക്ക് അതൊരു പ്രശ്‌നം അല്ലെന്നാണ് എകെജി സെന്ററില്‍ ആവശ്യം അറിയിക്കാന്‍ പോയപ്പോള്‍ നേതാവ് പറഞ്ഞതെന്നും ഉദ്യോഗാര്‍ത്ഥികള്‍ വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: