ന്യൂദല്‍ഹി: വഖഫ് ഭേദഗതി നിയമത്തെ (2025) ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ എത്തിയ 73 ഹര്‍ജികളില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉള്‍പ്പെടെയുള്ള മൂന്നംഗ ബെഞ്ച് വാദം കേട്ട് തുടങ്ങി.
വഖഫ് ആയി പ്രഖ്യാപിച്ച സ്വത്തുക്കളിന്മേലുള്ള അവകാശം എടുത്തുകളയുന്നത് സംബന്ധിച്ചാണ് ഹര്‍ജിക്കാര്‍ ആശങ്ക പ്രകടിപ്പിച്ചത്. ഉപയോഗം കൊണ്ടോ കോടതി ഉത്തരവ് വഴിയോ വഖഫ് ആയി മാറിയ സ്വത്തില്‍ അങ്ങിനെ തന്നെ തുടരണം എന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദീര്‍ഘകാലം മതകാര്യങ്ങള്‍ക്കോ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കപ്പെട്ട സ്വത്താണ് ഉപയോഗം കൊണ്ട് വഖഫ് ആയ സ്വത്ത് എന്ന് വിവക്ഷിക്കുന്നത്. വഖഫ് സമിതിയില്‍ എക്സ് ഒഫീഷ്യോ അംഗങ്ങള്‍ ഒഴികെ ബാക്കിയുള്ളവര്‍ എല്ലാം മുസ്ലിം സമുദായത്തില്‍ നിന്നുള്ളവര്‍ തന്നെ ആയിരിക്കണം എന്നതാണ് ഹര്‍ജിക്കാരുടെ മറ്റൊരുവാദം.
സര്‍ക്കാര്‍ ഭൂമി കയ്യേറി സ്ഥാപിക്കപ്പെട്ടതാണ് വഖഫ് ഭൂമി എങ്കിലും വഖഫ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുള്ള കേസുകളിലും ഈ ഭൂമിയെ വഖഫ് ഭൂമിയായി കണക്കാക്കാനാവില്ലെന്ന് പുതിയ വഖഫ് ഭേദഗതി ബില്‍ അവകാശപ്പെടുന്നു. അതുപോലെ ഒരു വഖഫ് ഭൂമി സര്‍ക്കാരിന്റെ ഭൂമി കയ്യേറി സ്ഥാപിക്കപ്പെട്ടതാണോ അല്ലയോ എന്ന് ജില്ലാ കളക്ടര്‍ അന്വേഷിക്കുന്ന കാലഘട്ടത്തിലും ഇതിനെ വഖഫ് ഭൂമിയായി കണക്കാക്കാനാവില്ലെന്നും പുതിയ വഖഫ് ഭേദഗതി നിയമം പറയുന്നു. ഇതുള്‍പ്പെടെ പല കാര്യങ്ങളിലും തങ്ങള്‍ക്ക് കൂടുതല്‍ വിശദീകരണം നല്‍കാനുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ്.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി തുഷാര്‍ മേത്തയാണ് ഹാജരായത്. അതിനാല്‍ വ്യാഴാഴ്ചയും വാദംകേള്‍ക്കല്‍ തുടരും. അത് കഴിഞ്ഞ ശേഷമേ ഇടക്കാല ഉത്തരവ് കോടതി പുറപ്പെടുവിക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: