Kerala

കെ കെ രാഗേഷിനെ പുകഴ്‌ത്തിയതിന് വിമര്‍ശനം; പറഞ്ഞത് ഉത്തമ ബോധ്യത്തിലുമുള്ള കാര്യങ്ങളെന്ന വാദവുമായി ദിവ്യ എസ് അയ്യര്‍

എകെജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓര്‍ക്കണമെന്ന വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍ രംഗത്തെത്തി

Published by

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി നിയോഗിച്ച കെ കെ രാഗേഷിനെ പുകഴ്‌ത്തിയതിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതിന് പിന്നാലെ മറുപടിയുമായി ദിവ്യ എസ് അയ്യര്‍ ഐ എ എസ്. കയ്‌പേറിയ പ്രതികരണം നേരിട്ടത് ചില മനുഷ്യരുടെ നന്മകള്‍ ലോകത്തോട് വിളിച്ചുപറഞ്ഞതിനാണെന്ന് ദിവ്യ എസ് അയ്യര്‍ പ്രതികരിച്ചു. സ്വന്തം അനുഭവത്തിലും ഉത്തമ ബോധ്യത്തിലുമുള്ള കാര്യങ്ങളാണ് പറഞ്ഞതെന്ന് ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഈ ലോകം എത്ര വിചിത്രമെന്ന് ചിന്തിച്ചുപോകുന്നു.

കര്‍ണ്ണന് പോലും അസൂയ തോന്നും വിധം ഈ കെകെആര്‍ കവചം!. ഇക്കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതം മുന്നില്‍ നിന്നു വീക്ഷിച്ച എനിക്കു ഒപ്പിയെടുക്കാന്‍ സാധിച്ച അനവധി ഗുണങ്ങള്‍ ഉണ്ട്. വിശ്വസ്തതയുടെ ഒരു പാഠപുസ്തകം! കഠിനാധ്വാനത്തിന്റെ ഒരു മഷിക്കൂട്! -എന്നാണ് ദിവ്യ എസ് അയ്യര്‍ കെ കെ രാഗേഷിനെ പുകഴ്‌ത്തിയത്.

ഇതിന് പിന്നാലെ എകെജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും ഓര്‍ക്കണമെന്ന വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന്‍
രംഗത്തെത്തി.ഐഎഎസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. എന്നാല്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുവന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കളുടെ വിദൂഷകയായി മാറുകയാണ് ദിവ്യ എസ് അയ്യരെന്ന് വിജില്‍ മോഹനന്‍ കുറ്റപ്പെടുത്തി.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘ശ്രീ. കെ.കെ രാഗേഷിനായി സര്‍വീസ് ചട്ടങ്ങള്‍ മറന്ന് വാഴ്‌ത്ത് പാട്ട് പാടുന്ന ശ്രീമതി. ദിവ്യ മേഡം ഐ.എ.എസ്,
കെ.കെ രാഗേഷിനെ കണ്ണൂര്‍ ജില്ലാ കളക്ടറായി തിരഞ്ഞെടുത്തതിനല്ല
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയാക്കിതിനാണീ കസര്‍ത്തെല്ലാം.
‘പാടുക നിരന്തരം തരവും ശബ്ദമൊപ്പിച്ച്,
കിട്ടുന്നതൊക്കെ വാങ്ങിയെടുക്കുക’…
പിണറായിക്കാലത്ത് എ.കെ.ജി സെന്ററില്‍ നിന്നല്ല ശമ്പളം വാങ്ങുന്നതെന്നെങ്കിലും മാഡം ഓര്‍ക്കണം.
ഐ.എ.എസ് ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ടവരാണ്. എന്നാല്‍ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാക്കന്‍മാരുടെ വിദൂഷകയായി മാറുകയാണ് ഇവര്‍. ഔദ്യോഗിക കൃത്യ നിര്‍വ്വഹണ രംഗങ്ങളെ ദുഷിപ്പിക്കുന്ന ഇത്തരക്കാര്‍ ലക്ഷ്യമിടുന്നത് എന്താണ്…?
ഭരണചക്രം തിരിയുമ്പോള്‍ തരം പോലെ കളം മാറ്റി ചവിട്ടാമെന്നാണോ ധരിച്ചിരിക്കുന്നത്. അപ്പോള്‍ സംരക്ഷണം കിട്ടുമെന്നാണോ കരുതുന്നത്….
അത്യന്തം ഗൗരവമുള്ള പദവികളില്‍ ഇരിക്കുന്ന ഇവരുടെ പ്രകടനങ്ങള്‍ ബി ഗ്രേഡ് സിനിമയുടെ നിലവാരത്തിലേക്ക് താഴുകയാണ്.
ദിവ്യ എസ് അയ്യരുടെ സര്‍ക്കാര്‍ സ്തുതികളില്‍ മുമ്പും പിശകുണ്ടായിട്ടുണ്ട്. അടിസ്ഥാന രഹിതവും വാസ്തവ വിരുദ്ധവുമായ പലതും മുമ്പും ഇവര്‍ വിളിച്ച് പറഞ്ഞിട്ടുണ്ട്. ഏത് രാഷ്‌ട്രീയ കക്ഷികളുടേതാണെങ്കിലും സര്‍ക്കാരുകള്‍ തുടര്‍ച്ചയാണെന്നുള്ള ബോധം പോലുമില്ലാതെയുള്ള ഇവരുടെ പ്രസ്താവനകളോട് യൂത്ത് കോണ്‍ഗ്രസ് ബോധപൂര്‍വ്വം മൗനം പാലിച്ചിട്ടുണ്ട്. വികസന പ്രവര്‍ത്തികളുടെ നാള്‍ വഴികള്‍ പോലും പഠിക്കാതെ യജമാനന്റെ മേശയില്‍ നിന്ന് വീഴുന്ന അപ്പക്കക്ഷണങ്ങള്‍ വേണ്ടിയുള്ള ആശ്ലേഷങ്ങള്‍ ഇവര്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by