കോഴിക്കോട്: വീണ്ടും യൂട്യൂബ് വീഡിയോയുമായി ക്രിസ്തുമസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന കേസിലെ മുഖ്യപ്രതി എം എസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബ് .ചോദ്യ പേപ്പര്‍ ചോര്‍ച്ച കേസിലെ ന്യായീകരണങ്ങളുമായാണ് പുതിയ വീഡിയോ.
മറ്റുള്ളവര്‍ ചെയ്ത തെറ്റിനാണ് തന്നെ പ്രതി ചേര്‍ത്തതെന്ന് മുഹമ്മദ് ഷുഹൈബ് പറയുന്നു.തന്റെ കാര്‍ സുഹൃത്ത് ഓടിച്ച് അപകടമുണ്ടാക്കിയാല്‍ തന്നെയും പ്രതി ചേര്‍ക്കുന്നത് പോലെയാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ തന്നെ പ്രതി ചേര്‍ത്തത്.
മൂന്ന് മാസത്തിന് ശേഷമാണ് ഷുഹൈബ് വീഡിയോയുമായി എത്തുന്നത്. ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ ജാമ്യം ലഭിച്ചതിന് പിറകെയാണ് പുതിയ വീഡിയോ ചെയ്തിട്ടുള്ളത്.
വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പമാണ് എന്നും നിന്നിട്ടുള്ളതെന്ന് പറഞ്ഞ മുഹമ്മദ് ഷുഹൈബ് കുട്ടികളെ പോലെ അധ്യാപകര്‍ക്കും മൂല്യനിര്‍ണയം വേണമെന്ന് ആവശ്യപ്പെട്ടു മന്ത്രിക്ക് പരാതി നല്‍കിയിരുന്നെന്നും പറഞ്ഞു.ഇത് ചില അധ്യാപകരുടെ ശത്രുത ഉണ്ടാകാന്‍ കാരണമായി. ലഹരി മാഫിയക്ക് ചില സ്കൂളുകളുമായും ട്യൂഷന് സെന്ററുകളുമായും അടുപ്പമുണ്ടെന്ന് പറഞ്ഞതും ശത്രുത വര്‍ദ്ധിപ്പിച്ചു.
എംഎസ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിലെ അധ്യാപകന് ഫഹദിന്ചോദ്യപ്പേപ്പര് ചോര്‍ത്തി നല്‍കിയത് മലപ്പുറം മേല്‍മുറിയിലെ മഅ്ദിന്‍ ഹയര്‍ സെക്കണ്ടറി അണ് എയ്ഡഡ് സ്കൂളിലെ പ്യൂണ്‍ അബ്ദുല്‍ നാസറാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു.അബ്ദുള്‍ നാസര്‍ ജോലി ചെയ്യുന്ന സ്കൂളിലാണ് മുന്‍പ് ഫഹദ് ജോലി ചെയ്തിരുന്നത്. ഈ ബന്ധമാണ് ചോദ്യപ്പേപ്പര്‍ ചോര്‍ത്തി നല്കാന് കാരണം.
മലപ്പുറം ജില്ലയിലെ രാമപുരം സ്വദേശിയാണ് അബ്ദുള്‍ നാസര്‍ . ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച ഫഹദിനെ ചോദ്യം ചെയ്തപ്പോഴാണ് അബ്ദുല്‍ നാസറിനെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. നാല് ശാസ്ത്ര വിഷയത്തിലെ ചോദ്യപ്പേപ്പറാണ് ഇയാള്‍ ഫഹദിന് അയച്ചുകൊടുത്തത്. ഫോണില്‍ ചോദ്യപ്പേപ്പറിന്റെ ഫോട്ടോയെടുത്ത് അയച്ച് കൊടുക്കുകയായിരുന്നു. ചോദ്യം ചോര്‍ത്തിയത് അബ്ദുള്‍ നാസര്‍ സമ്മതിച്ചുവെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: