തൃശൂർ: മുസ്‌ലിം സമുദായത്തിനും മലപ്പുറത്തിനുമെതിരെ വിദ്വേഷ പരാമർശം നടത്തിയ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരസ്യമായും, അദ്ദേഹത്തോടൊപ്പം വേദി പങ്കിട്ട് പുകഴ്‌ത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായും വിമർശിച്ച് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദൻ. ‘ഒരു നടേശസ്തുതി എഴുതാന്‍ ആലോചിച്ചു. പക്ഷേ, ഗുരുവിനെക്കുറിച്ച് എഴുതിയ കൈകൊണ്ട് എങ്ങനെ എഴുതും? ആത്മോപദേശശതകം ചൊല്ലിയ നാവുകൊണ്ട് എങ്ങനെ ചൊല്ലും’ എന്നാണ് സച്ചിദാനന്ദൻ ഫേസ്ബുക്കില്‍ പങ്കുവെച്ചത്
കഴിഞ്ഞ ദിവസം മലപ്പുറത്ത് നടന്ന ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് വെള്ളാപ്പള്ളി നടേശന്‍ പരാമര്‍ശം നടത്തിയത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ചില പ്രത്യേക ആളുകളുടെ സംസ്ഥാനമാണെന്നും മലപ്പുറത്ത് സ്വതന്ത്രമായ അഭിപ്രായം പറഞ്ഞ് ജീവിക്കാൻ കഴിയില്ലെന്നുമാണ് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി പറഞ്ഞത്.
ഈ പ്രത്യേകരാജ്യത്തിനുളളില്‍ സമുദായ അംഗങ്ങള്‍ ഭയന്നുവിറച്ചാണ് കഴിയുന്നതെന്നും തെരഞ്ഞെടുപ്പ് കാലത്ത് കണ്ണേ കരളേ എന്നെല്ലാം പറഞ്ഞ് പോകുന്നവര്‍ ഈഴവരുടെ വോട്ട് വാങ്ങിയ ശേഷം മുഖം തിരിഞ്ഞ് നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനെതിരെ സി.പി.എം മലപ്പുറം ജില്ലാ കമ്മറ്റിയും പാർട്ടി മുഖപത്രമായ ദേശാഭിമാനിയും അടക്കം രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: