ദുബായ് : ഭാരത് മാർട്ട് ട്രേഡിങ്ങ് ഹബ്ബിന്റെ നിർമ്മാണം ആരംഭിച്ചതായി ഡി പി വേൾഡ് അറിയിച്ചു. ദുബായിൽ പ്രവർത്തിക്കുന്ന ആഗോള തലത്തിലുള്ള ഒരു ബിസിനസ്-റ്റു-ബിസിനസ്, ബിസിനസ്-റ്റു-കൺസ്യൂമർ ട്രേഡിങ്ങ് ഹബ്ബ് എന്ന രീതിയിലാണ് ഭാരത് മാർട്ട് വിഭാവനം ചെയ്‌തിരിക്കുന്നത്. ജബൽ അലി ഫ്രീസോണിലാണ് ‘ഭാരത് മാർട്ട്’ ഒരുങ്ങുന്നത്.
ഏതാണ്ട് 2.7 മില്യൺ സ്‌ക്വയർ മീറ്റർ വിസ്‌തൃതിയിലാണ് ‘ഭാരത് മാർട്ട്’ ഒരുക്കുന്നത്. ഈ വാണിജ്യ സമുച്ചയത്തിൽ ചില്ലറ വില്പനശാലകളും, മൊത്തക്കച്ചവടക്കാരുമായി ഏതാണ്ട് 1500-ഓളം വ്യാപാരശാലകൾ ഉണ്ടായിരിക്കും. ആഗോള വിപണികളും ഇന്ത്യൻ കച്ചവടക്കാരും തമ്മിലുള്ള വ്യാപാരം കൂടുതൽ സുഗമമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ ട്രേഡിങ്ങ് ഹബ്ബ് ഒരുക്കുന്നത്.
ഇന്ത്യൻ വ്യാപാരികൾക്ക് ആഗോള മാർക്കറ്റിലേക്ക് കൂടുതൽ സുഗമമായി തങ്ങളുടെ ഉത്പന്നങ്ങൾ എത്തിക്കുന്നതിന് പിന്തുണ നൽകുന്നതിനായാണ് ഈ പദ്ധതി. ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഇന്ത്യൻ വാണിജ്യ, വ്യവസായ വകുപ്പ് മന്ത്രി പിയൂഷ് ഗോയൽ, ഡി പി വേൾഡ് ഗ്രൂപ്പ് ചെയർമാനും, സി ഇ ഓയുമായ സുൽത്താൻ ആഹ്മെദ് ബിൻ സുലായേം തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് ഡി പി വേൾഡ് ഈ പദ്ധതിയുടെ മാതൃക അനാവരണം ചെയ്തത്.
ഭാരത് മാർട്ട് 2026 അവസാനത്തോടെ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയും പശ്ചിമേഷ്യൻ പ്രദേശങ്ങളും, മറ്റു അന്താരാഷ്‌ട്ര വിപണികളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളെ മാറ്റിമറിക്കുന്നതായിരിക്കും ഈ പദ്ധതിയെന്നാണ് വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: