കോഴിക്കോട് : താമരശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷ തള്ളി.കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്.
പ്രതികളായ ആറ് വിദ്യാര്‍ഥികളുടെയും റിമാന്‍ഡ് കാലാവധി ജുവനൈല്‍ ജസ്റ്റിസ് കോടതി നീട്ടി.
പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്നത് കേസില്‍ പരിഗണിക്കരുതെന്നും ആസൂത്രിത കൊലപാതകം ആണ് നടത്തിയതെന്നും പ്രതികളുടെ സാമൂഹ്യ മാധ്യമത്തിലെ ചാറ്റുകള്‍ ഇതിന് തെളിവാണെന്നും പ്രോസിക്യുഷന്‍ വാദിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചായിരുന്നു ജില്ലാ സെഷന്‍സ് കോടതിയുടെ വിധി. നിലവില്‍ പ്രതികളായ ആറ് വിദ്യാര്‍ത്ഥികളും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് കീഴിലുള്ള കെയര്‍ സെന്ററിലാണ് ഉള്ളത്.
ആറ് പ്രതികള്‍ക്ക് വേണ്ടി നാല് അഭിഭാഷകരാണ് കേസ് വാദിച്ചത്. അവധിക്കാലമായതിനാല്‍ മാതാപിതാക്കള്‍ക്കൊപ്പം കഴിയാന്‍ കുട്ടികള്‍ക്ക് ജാമ്യം നല്‍കി വിട്ടയക്കണം എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. കുട്ടികളുടെ പേരില്‍ ഇതിന് മുന്‍പും മറ്റൊരു കേസും ഉണ്ടായിട്ടില്ലെന്നും വാദമുയര്‍ത്തി. ഒരു മാസത്തിലധികമായി ജുവനൈല്‍ ഹോമില്‍ കഴിയുകയാണ് ഇവര്‍. ഇത് കുട്ടികളുടെ മാനസികാവസ്ഥയെ സാരമായി ബാധിക്കുമെന്നും കോടതിയോട് പറഞ്ഞു. എന്നാല്‍ ഈ വാദങ്ങളെല്ലാം കോടതി തള്ളി .
ഫെബ്രുവരി 28 നായിരുന്നു താമരശേരിയില്‍ ട്യൂഷന്‍ ക്ലാസിലെ വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റവും സംഘര്‍ഷവും ഉണ്ടായത്. ഇതിനിടെയാണ് ഷഹബാസിന് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റത്. മാര്‍ച്ച് 1ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഷഹബാസ് മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: