കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ വഖഫ് ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് വിമാനത്താവളത്തിലേക്ക് നടന്ന അത്യന്തം പ്രകോപനകരമായ മാര്‍ച്ചിനെതിരെ പോലീസ് കേസെടുത്തു. ജമാ അത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റിയും സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയും നടത്തിയ മാര്‍ച്ചില്‍ ഭീകര സംഘടനയായ ഹമാസിന്റെ അടക്കം ഭീകരരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസന്നുള്‍ ബന്ന, ഹമാസ് സ്ഥാപകനായ അഹമ്മദ് യാസിന്‍, യഹിയ സിന്‍വാര്‍ തുടങ്ങിയവരുടെ ചിത്രങ്ങളുമായാണ് മുസ്ലിംകള്‍ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചത്.

അള്ളാഹുവിനാണ് സമര്‍പ്പിച്ചത്, മോദിക്ക് പാട്ടത്തിന് കൊടുത്തതല്ല എന്ന ബാനറുയര്‍ത്തി പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച മുസ്ലിം ജനക്കൂട്ടത്തിന് നേര്‍ക്ക് പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയാണ് ഒടുവില്‍ അക്രമിസംഘത്തെ പിരിച്ചുവിട്ടത്. ജമാഅത്തെ ഇസ്ലാമി വൈസ് പ്രസിഡന്റ് മലിക് മുത്തസിംഖാന്റെ നേതൃത്വത്തിലായിരുന്നു വിമാനത്താവള ഉപരോധം.
സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വാഹിദിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് കെ.പി തൗഫീഖ് ആണ് രണ്ടാം പ്രതി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാബിക് കെ.പി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അനീഷ് ടിഎച്ച്, എസ്‌ഐഒ സംസ്ഥാന സെക്രട്ടറിമാരായ അസ്‌ന എം.എച്ച്, അര്‍ഫാദ് അലി എന്നിവരും കേസിലെ പ്രതികളാണ്. വഖഫ് ബില്ലിന്റെ പേരില്‍ കേരളത്തില്‍ മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ജമാ അത്തെ ഇസ്ലാമിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് വ്യക്തമാക്കുന്ന നടപടികളാണ് കരിപ്പൂരില്‍ നടന്നത്.
















