തൊടുപുഴ: പൊതുജനങ്ങള്‍ക്ക് പരാതികള്‍ നേരിട്ടറിയിക്കാന്‍ ഇടുക്കി ജില്ലാ കളക്ടര്‍ അവസരമൊരുക്കുന്നു. ഇനി മുതല്‍ എല്ലാ ബുധനാഴ്ചകളിലും വൈകീട്ട് 6 മുതല്‍ 7 വരെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കമന്റുകളായി ലഭിക്കുന്ന പരാതികള്‍ക്ക് ജില്ലാ കളക്ടര്‍ തത്സമയം മറുപടി നല്‍കും.പരാതികള്‍ക്ക് പുറമെ അധികാരികളുടെ ശ്രദ്ധ പതിയാത്ത പൊതുവിഷയങ്ങള്‍ സംബന്ധിച്ചും പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ അറിയിക്കാമെന്ന് കളക്ടര്‍ വി വിഗ്നേശ്വരി പറഞ്ഞു. പരമാവധി വിഷയങ്ങളില്‍ തത്സമയം മറുപടി നല്‍കും . എന്നാല്‍ കൂടുതല്‍ വിവരം ശേഖരിക്കേണ്ട കാര്യങ്ങളില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ അന്വേഷിച്ച ശേഷം പരിഹാരം കാണാന്‍ ശ്രമിക്കും.
ജില്ലയുടെ അടിസ്ഥാനവികസനവിഷയത്തില് സാധാരണജനവിഭാഗത്തിന്റെ ആശയങ്ങളും അഭിപ്രായങ്ങളും നേരിട്ടറിയേണ്ടതുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. പലര്‍ക്കും നേരിട്ട് വന്ന് കണ്ട് പരാതികള്‍ പറയാനോ , വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്താനോ കഴിയാറില്ല. ജില്ലയുടെ വിദൂരപ്രദേശങ്ങളില്‍നിന്ന് കലക്ടറേറ്റില്‍ എത്താന്‍ ദിവസവും ജോലിക്ക് പോകുന്നവര്‍ക്ക് സാധിക്കില്ല. ഒരു ദിവസം ജോലിക്ക് പോയില്ലെങ്കില്‍ കുടുംബത്തിന്റെ അന്നം മുടങ്ങും. അങ്ങനെയുള്ളവര്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളും നീതിയും ചോദിച്ചു വാങ്ങാന്‍ പലപ്പോഴും മുതിരാറില്ല. അത്തരക്കാര്‍ക്കാണ് ഫേസ്ബുക്ക് വഴി അവസരമൊരുക്കുന്നത് . അനാവശ്യ ചോദ്യങ്ങളും കോടതി സംബന്ധമായ വിഷയങ്ങളും ഒഴിവാക്കി സാധാരണക്കാരന്റെ പ്രശ്നങ്ങളില്‍ പരിഹാരം കാണാന്‍ കഴിയുന്ന വിധത്തില്‍ ജനങ്ങള്‍ പ്രതികരിക്കണെമെന്ന് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: