ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യപ്രതിയും ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയുടെ സഹായിയുമായ തഹാവുര്‍ റാണയെ അന്വേഷണ ഏജന്‍സികള്‍ ഇന്ന് ഇന്ത്യയിലെത്തിക്കും. ലോസ് ഏഞ്ചല്‍സ് ജയിലില്‍ നിന്ന് ഏറ്റുവാങ്ങി പ്രത്യേക വിമാനത്തിലാണ് റാണയെ ഇന്ത്യയിലേക്കെത്തിക്കുന്നത്. ഇന്ത്യയിലേക്ക് നാടുകടത്താനുള്ള യുഎസ് സര്‍ക്കാരിന്റെ തീരുമാനം സുപ്രീംകോടതിയും അംഗീകരിച്ചതോടെയാണ് റാണയെ ഇന്ത്യയ്‌ക്ക് വിട്ടുകിട്ടുന്നത്. ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ നടന്ന മോദിയുടെ യുഎസ് സന്ദര്‍ശന വേളയിലാണ് റാണയെ കൈമാറാനുള്ള നിര്‍ണ്ണായക തീരുമാനം വന്നത്. 2008 നവംബര്‍ 26ന് നടന്ന മുംബൈ ഭീകരാക്രമണകേസിലെ പ്രതിയായ പാക് വംശജനായ ബിസിനസുകാരനാണ് റാണ. പാക് ചാര സംഘടനയായ ഐഎസ്‌ഐയുമായും ലഷ്‌കറെ തോയ്ബയുമായും അടുത്ത ബന്ധമുള്ള റാണയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുന്നത് പ്രധാനമന്ത്രി മോദിയുടെ വ്യക്തിപരമായ വിജയം കൂടിയാണ്. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് റാണയെ ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെട്ട നേതാവ് കൂടിയാണ് നരേന്ദ്രമോദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: