ആലപ്പുഴ: ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ സിനിമാ മേഖലയിലേക്ക് അന്വേഷണം വ‍്യാപിപ്പിച്ച് എക്സൈസ്. മുഖ്യപ്രതിയുടെ മൊഴിയിലുള്ള സിനിമ താരങ്ങൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകും. മുഖ്യപ്രതി തസ്ലീമ സുൽത്താനയും താരങ്ങളും തമ്മിലുള്ള ചാറ്റുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്. പ്രതിയുമായി താരങ്ങൾ ഒരുമിച്ച് പലതവണ ലഹരി ഉപയോഗിച്ചതായും മൊഴിയിലുണ്ട്.
കൂടുതൽ പ്രതികൾക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ് എക്സൈസ്. മലയാളത്തിലെ രണ്ടു പ്രമുഖ താരങ്ങൾക്ക് ലഹരി കൈമാറിയെന്നായിരുന്നു പ്രതി നേരത്തെ എക്സൈസിന് നൽകിയ മൊഴി. ഇൻസ്റ്റഗ്രാം അക്കൗണ്ട് കേന്ദ്രീകരിച്ചാണ് പ്രതികൾ ഇടപാട് നടത്തിയിരുന്നതെന്നാണ് എക്സൈസ് പറയുന്നത്. ഇവർക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസും ഉണ്ടായിരുന്നു.
ഒന്നര കോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി യുവതി അടക്കം രണ്ടുപേരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. പ്രതികളെ കെണി ഒരുക്കിയായിരുന്നു എക്സൈസ് സംഘം ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ എത്തിച്ചത്. നർക്കോട്ടിക്സ് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മാരാരികുളത്തെ റിസോർട്ടിൽ നിന്നും ഇരുവരെയും പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു.
തായ്‌ലൻഡിൽ നിന്നുമാണ് ഇവർക്ക് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: