World

ട്രംപ് ഭരണകൂടത്തിനെതിരെ 25 മണിക്കൂര്‍ പ്രസംഗവുമായി ഡെമോക്രാറ്റിക് നേതാവ്

Published by

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി രണ്ടാം തവണ ചുമതലയേറ്റ ശേഷം സ്വീകരിച്ച നടപടികളെ നിശിതമായി വിമര്‍ശിച്ച് ഡെമോക്രാറ്റിക് നേതാവ്. ന്യൂ ജേഴ്‌സിയില്‍ നിന്നുള്ള ഡെമോക്രാറ്റിക് സെനറ്റര്‍ കോറി ബുക്കറാണ് ട്രംപ് ഭരണകൂടത്തിനെതിരെ 25 മണിക്കൂര്‍ പ്രസംഗം നടത്തി സെനറ്റ് ചേമ്പറിന്റെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റിക്കാര്‍ഡ് ഇട്ടിരിക്കുന്നത്. ശാരീരികമായി കഴിയുന്നിടത്തോളം താന്‍ ഇവിടെ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് തിങ്കളാഴ്ച വൈകിട്ട് 55 കാരനായ ബുക്കര്‍ തന്റെ പ്രസംഗം ആരംഭിച്ചത്. രാത്രി മുഴുവന്‍ നടത്തിയ പ്രസംഗം 25 മണിക്കൂര്‍ അഞ്ച് മിനിറ്റ് നീണ്ടു.

ആരോഗ്യരംഗം, സമ്പദ് വ്യവസ്ഥ, സാമൂഹ്യ സുരക്ഷ, കുടിയേറ്റം, വിദ്യാഭ്യാസം, സുരക്ഷ, ഭവനം, അഭിപ്രായ സ്വാതന്ത്ര്യം, വിദേശ നയം തുടങ്ങി എല്ലാ മേഖലകളിലേയും പ്രശ്‌നങ്ങളും ആശങ്കകളും കോറി ബുക്കര്‍ സെനറ്റിന് മുന്നില്‍ ഉന്നയിച്ചു.

1957 ലെ പൗരാവകാശ നിയമത്തിനെതിരെ 24 മണിക്കൂര്‍ 18 മിനിറ്റ് പ്രസംഗിച്ച സൗത്ത് കരോലിനയില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ സെനറ്റര്‍ സ്‌ട്രോം തര്‍മോണ്ടിന്റെ റിക്കാര്‍ഡാണ് ബുക്കര്‍ ഭേദിച്ചത്.

റിക്കാര്‍ഡ് പ്രസംഗത്തിന് ശേഷം ചൊവ്വാഴ്ച ബുക്കറിനെ കാണാന്‍ യുഎസ് കോണ്‍ഗ്രസിലെ ആദ്യ കറുത്തവര്‍ഗക്കാരനായ നേതാവും ഡെമോക്രാറ്റിക് ഹൗസ് ലീഡറുമായ ഹക്കീം ജെഫ്രീസ് എത്തി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക