തിരുവനന്തപുരം: തലസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ അനധികൃത കച്ചവടത്തിനായി കരുതി വച്ചിരുന്ന പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു. ഇത്തരത്തിലുളള 188 പാചക വാതക സിലിണ്ടറുകളാണ് സിവില്‍ സപ്ലൈസ് വകുപ്പ് പിടിച്ചെടുത്തത്.
പോത്തന്‍കോട്, പാവുക്കോണം, വാവറമ്പലം, ബിഎസ്എന്‍എല്‍ എക്‌സ്‌ച്ചേഞ്ചിന് സമീപം എന്നിവിടങ്ങളില്‍ അനധികൃത കച്ചവടത്തിനായി സൂക്ഷിച്ചിരുന്നതാണ് പാചക വാതക സിലിണ്ടറുകള്‍. അനധികൃതമായി പാചക വാതക സിലിണ്ടറുകള്‍ കച്ചവടം നടത്തുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിച്ചെടുത്തവയില്‍ വിവിധ കമ്പനികളുടെ ഗാര്‍ഹിക, വാണിജ്യ സിലിണ്ടറുകള്‍ ഉണ്ട്.
കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ പാലിക്കാതെയും ലൈസന്‍സ് ഇല്ലാതെയുമാണ് ഇവ സൂക്ഷിച്ചിരുന്നതെന്ന് കണ്ടെത്തി. പിടിച്ചെടുത്ത സിലിണ്ടറുകള്‍ ജില്ലാ കലളക്ടറുടെ അന്തിമ ഉത്തരവു ലഭിക്കുന്നതുവരെ സൂക്ഷിക്കുന്നതിനായി സമീപത്തെ പാചക വാതക ഏജന്‍സിയില്‍ ഏല്‍പിച്ചു. അടുത്ത ദിവസങ്ങളിലും പരിശോധന ഉണ്ടാകുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: