തിരുവനന്തപുരം: വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥയായ മേഘയുടെ (24) മരണത്തില്‍ സുഹൃത്തായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷിലേക്ക് അന്വേഷണം. മേഘയുടെ വീട്ടുകാര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സുകാന്തിനെ ചോദ്യംചെയ്യാന്‍ അന്വേഷണസംഘം മലപ്പുറത്തെ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ല. സുകാന്തിന്റെ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്ത നിലയിലാണ്. മേഘയുടെ ബാങ്ക് അക്കൗണ്ടുകളും ടെലിഫോണ്‍ കോളുകളും പോലീസ് പരിശോധിക്കുന്നുണ്ട്. മരണത്തിന് തൊട്ടുമുമ്പത്തെ ദൈര്‍ഘ്യമേറിയ കോള്‍ സുകാന്തിന്റേതാണെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്.
ഒരാഴ്ചയായി ഇയാള്‍ വീട്ടിലില്ലെന്നാണ് പോലീസിനു ലഭിച്ച വിവരം. മേഘയുടെ മരണത്തെത്തുടര്‍ന്ന് ഇയാള്‍ അവധിയില്‍ പോയെന്നാണ് ജോലിസ്ഥലത്തുനിന്നു ലഭിച്ച വിവരമെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ചാക്കയ്‌ക്കു സമീപം റെയില്‍വേ പാളത്തിലാണ് മേഘ ആത്മഹത്യചെയ്തത്. ഈ സമയത്ത് മേഘ ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഫോണ്‍ചെയ്തുകൊണ്ട് ട്രാക്കിലൂടെ നടക്കുന്നതിനിടെ തീവണ്ടി വരുന്നതുകണ്ടിരുന്നു, പെട്ടെന്ന് മേഘ ട്രാക്കില്‍ കിടക്കുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റിന്റെ മൊഴി.
മേഘയുടെ ഫോണ്‍ തീവണ്ടിക്കടിയില്‍പ്പെട്ട് ചതഞ്ഞ നിലയിലായിരുന്നു. അതിനാല്‍ സൈബര്‍ സംഘത്തിന് ഫോണില്‍നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കാനായില്ല. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്‌ക്കു കൈമാറിയിട്ടുണ്ട്.
മേഘയുടെ ശമ്പളം മുഴുവന്‍ എട്ടുമാസമായി മലപ്പുറം എടപ്പാള്‍ വട്ടംകുളം സ്വദേശി സുകാന്ത് സുരേഷ് തട്ടിയെടുക്കുകയായിരുന്നെന്നാണ് അച്ഛന്‍ മധുസൂദനന്റെ ആരോപണം. ഇക്കാര്യം കാണിച്ച് അദ്ദേഹം ഐബി, എഡിജിപി, പേട്ട പോലീസ് സ്റ്റേഷന്‍, കൂടല്‍ പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കിയിട്ടുണ്ട്.
വിമാനത്താവളത്തിലെ നൈറ്റ്ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ശേഷമാണ് മേഘയെ മരിച്ചനിലയില്‍ കണ്ടത്.
മേഘയുടെ ബാങ്ക് അക്കൗണ്ടിന്റെ സ്റ്റേറ്റ്‌മെന്റ് എടുത്തപ്പോഴാണ് ശമ്പളമെല്ലാം സുകാന്തിന്റെ അക്കൗണ്ടിലേക്കാണ് പോയതെന്ന് അറിയുന്നത്. അന്‍പതിനായിരം രൂപയോളം ശമ്പളമുണ്ടായിരുന്ന മേഘയുടെ അക്കൗണ്ടില്‍ ഒടുവില്‍
ബാലന്‍സുള്ളത് 861 രൂപ മാത്രം.
യുപിഐ അക്കൗണ്ട് വഴി മൂന്നരലക്ഷത്തോളം രൂപയാണ് സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടത്. ഇതില്‍ ഹോസ്റ്റല്‍ഫീസിനും മറ്റ് ചെലവുകള്‍ക്കുമായി ഒന്നരലക്ഷത്തോളം രൂപ മേഘയുടെ അക്കൗണ്ടിലേക്ക് സുകാന്ത് തിരിച്ചിട്ടതായും ബാങ്ക് സ്റ്റേറ്റ്മെന്റില്‍ വ്യക്തമായിട്ടുണ്ട്. സ്റ്റേറ്റ്‌മെന്റിന്റെ പകര്‍പ്പ് ഐബിക്ക് നല്‍കിയിട്ടുണ്ട്.
മേഘയ്‌ക്കൊപ്പം രാജസ്ഥാന്‍ ജോധ്പൂരില്‍ ഐബിയുടെ ട്രെയിനിങ്ങിനായി ഒപ്പമുണ്ടായിരുന്ന ആളാണ് സുകാന്ത് സുരേഷ്. സുകാന്ത് ഐബിയില്‍ എറണാകുളത്താണ് ജോലിചെയ്യുന്നതെന്നും മേഘയുടെ അച്ഛന്‍ മധുസൂദനന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക