മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ വാഹനത്തിന് തീപ്പിടിച്ചതായി റിപ്പോര്‍ട്ട്. മോസ്‌കോയിലെ എഫ്എസ്ബി ഹെഡ്ക്വാര്‍ട്ടേഴ്സിന് സമീപമാണ് അപകടമുണ്ടായത്. പുടിന്റെ ഔറസ് സെനറ്റ് ലിമോസിന്‍ എന്ന ആഡംബരവാഹനം പൊട്ടിത്തെറിക്കുകയും പിന്നാലെ തീപ്പിടിക്കുകയുമായിരുന്നുവെന്നാണ് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കനത്ത പുക കാറില്‍ നിന്നുയരുന്നതും പ്രദേശത്തുള്ളവര്‍ തീ അണക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. കാറിന്റെ എന്‍ജിനില്‍ ആദ്യം തീപ്പിടിക്കുകയും പിന്നാലെ മറ്റുഭാഗങ്ങളിലേക്ക് പടരുകയും ചെയ്തെന്നാണ് വിവരം. തീപ്പിടിത്തമുണ്ടായ സമയത്ത് കാറിനകത്ത് ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ല. ആര്‍ക്കും പരിക്കേറ്റതായി വിവരമില്ലെന്നാണ് ദ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശക്തമായ സുരക്ഷാ സംവിധാനങ്ങളുള്ള വാഹനമാണ് ലിമോസിന്‍. ഏകദേശം രണ്ടരക്കോടി രൂപയോളമാണ് കാറിന്റെ വില. വന്‍ സുരക്ഷാ സംവിധാനങ്ങളുള്ള കാര്‍ അപകടത്തില്‍പ്പെട്ടത് സംബന്ധിച്ച് ദുരുഹത നിലനില്‍ക്കുന്നുണ്ട്. പുടിനെ വധിക്കാനുള്ള ശ്രമമായിരുന്നോ എന്ന സംശയവും ഉയരുന്നുണ്ട്.
അടുത്തിടെ പുടിനെ കുറിച്ച് യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലെന്‍സ്‌കി നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. പുടിന്റെ മരണം ഉടന്‍ സംഭവിക്കുമെന്നും റഷ്യ- ഉക്രൈന്‍ യുദ്ധം അങ്ങനെമാത്രമേ അവസാനിക്കുകയുള്ളൂവെന്നും സെലെന്‍സ്‌കി പറഞ്ഞതായി കീവ് ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: