World

അമേരിക്കന്‍ കാമ്പസുകളിലേക്ക് പഠിപ്പ് മടങ്ങിവരുന്നു; പലസ്തീന്‍ അനുകൂല സമരക്കാരുടെ വിസ റദ്ദാക്കിയതോടെ യുഎസ് കാമ്പസുകള്‍ ശാന്തം

അമേരിക്കന്‍ കാമ്പസുകളിലേക്ക് പഠിപ്പ് മടങ്ങിവരുന്നു. വിദ്യാര്‍ത്ഥികളുടെ സമരജ്വാല കെട്ടടങ്ങുകയാണ്. വിദേശത്ത് നിന്നുള്ള 300 വിദ്യാര്‍ത്ഥികളുടെ വിസ പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ പങ്കെടുത്തതിന്‍റെ പേരില്‍ റദ്ദാക്കിയതിന് പിന്നാലെ കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് യുഎസ് സര്‍ക്കാരിന്‍റെ വിസ റദ്ദാക്കല്‍ അറിയിപ്പ് എത്തിയിരിക്കുകയാണ്

Published by

വാഷിംഗ്ടണ്‍: അമേരിക്കന്‍ കാമ്പസുകളിലേക്ക് പഠിപ്പ് മടങ്ങിവരുന്നു. വിദ്യാര്‍ത്ഥികളുടെ സമരജ്വാല കെട്ടടങ്ങുകയാണ്. വിദേശത്ത് നിന്നുള്ള 300 വിദ്യാര്‍ത്ഥികളുടെ വിസ പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ പങ്കെടുത്തതിന്റെ പേരില്‍ റദ്ദാക്കിയതിന് പിന്നാലെ കൂടുതല്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് യുഎസ് സര്‍ക്കാരിന്റെ വിസ റദ്ദാക്കല്‍ അറിയിപ്പ് എത്തിയിരിക്കുകയാണ്. യുഎസ് സ്റ്റേറ്റ് ഡിപാര്‍ട് മെന്‍റാണ് ഇ-മെയില്‍ വഴി വിസ റദ്ദാക്കുമെന്ന് അറിയിപ്പ് നല്‍കുന്നത്. യുഎസിനെതിരായ സമൂഹമാധ്യമപേജുകളില്‍ വരുന്ന പോസ്റ്റുകള്‍ക്ക് ലൈക്കടിച്ചതും പലസ്തീന്‍ അനുകൂല പ്രകടനത്തില്‍ പങ്കെടുത്തതും ഇസ്രയേലിനെതിരെ ലേഖനമെഴുതിയതും ഒക്കെയാണ് എഫ് 1 വിസ റദ്ദാക്കിയതിനുള്ള കാരണമായി പറയുന്നത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ ആകെ ഭയാശങ്കകളിലാണ്. അതുകൊണ്ട് ഇക്കുറി ഇസ്രയേല്‍ ഹമാസിനെതിരെ പുതിയ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നെങ്കിലും അമേരിക്കയിലെ കാമ്പസുകള്‍ ശാന്തമാണ്.

നിങ്ങള്‍ ഡിഗ്രിയെടുക്കാനാണ് ഇവിടെ വരുന്നത് അല്ലാതെ സമരം ചെയ്യാനല്ല എന്നാണ് കഴിഞ്ഞ ദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോ വിദേശത്ത് നിന്നും അമേരിക്കയിലേക്ക് പഠിക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് താക്കീത് നല്‍കിയത്. എന്തായാലും അമേരിക്കയുടെ കര്‍ശനമായ നിലപാടെടുക്കുമെന്ന് വന്നതോടെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അടങ്ങിയ മട്ടാണ്. പലസ്തീന്‍ അനുകൂല പ്രകടനം നടത്തുകയോ സമൂഹമാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച പോസ്റ്റുകള്‍ക്ക് ലൈക്കടിക്കുകയോ ഇസ്രയേലിനെതിരെ ലേഖനം എഴുതുകയോ ചെയ്താല്‍ ഉടന്‍ വിസറദ്ദാക്കുമെന്ന രീതിയിലാണ് അമേരിക്കയിലെ ട്രംപ് ഭരണം മുന്നേറുന്നത്. ഇതോടെ വിദ്യാര്‍ത്ഥികള്‍ എല്ലാം ഭയന്നിരിക്കുകയാണ്.

യുഎസിലെ സര്‍വ്വകലാശാലകളില്‍ വരുന്നത് പഠിക്കാനും ഡിഗ്രിയെടുക്കാനും ആണെന്നും അല്ലാതെ കോളെജിലെ ലൈബ്രറി തല്ലിപ്പൊളിക്കാനും ഇസ്രയേല്‍ വിദ്യാര്‍ത്ഥികളെ വേട്ടയാടാനും അല്ലെന്ന് കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോ താക്കിത് ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ മനസ്സറിയാന്‍ കര്‍ശനമായ സോഷ്യല്‍മീഡിയ അവലോകനമാണ് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റ് നടത്തുന്നത്.

2023-24 അധ്യയനവര്‍ഷക്കാലത്ത് വിദേശത്ത് നിന്നും 11 ലക്ഷം വിദേശവിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ എത്തിയിട്ടുണ്ട്. ഇതില്‍ 3.31 ലക്ഷം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്. എന്തായാലും ഇനി അമേരിക്കയിലെ കാമ്പസുകള്‍ അരാജകവാദികളുടെയും സമരക്കാരുടെയും വിളനിലമാക്കാന്‍ അനുവദിക്കില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റൂബിയോ താക്കീത് നല്‍കിയിട്ടുണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക