പെരുമ്പാവൂർ : പെരുമ്പാവൂരിൽ കള്ളനോട്ടുമായി ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി. ബംഗ്ലാദേശ് അലൈപ്പൂർ സലിം മണ്ഡൽ ഇന്ത്യയിൽ 18 വർഷമായി താമസിക്കുന്നതായി റൂറൽ ജില്ലാ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികാര്യങ്ങൾ സമ്മതിച്ചത്.
ബംഗാളിൽ നിന്നാണ് ഇയാൾ ഇന്ത്യൻ പാസ്പോർട്ടും, ആധാർ കാർഡും എടുത്തത്. പാസ്പോർട്ടിൽ ബംഗ്ലാദേശ് വിസ പതിപ്പിച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് പ്രധാനമായും പ്രതി ബംഗ്ലാദേശിൽ പോയി വന്നിരുന്നത്. ഇന്ത്യക്കാരനാണെന്ന് തെളിയിക്കാനുള്ള മാർഗ്ഗമായിരുന്നു ഇത്. ഇവിടെ നിന്ന് ഇയാൾ മോഷ്ടിക്കുന്ന ലാപ് ടോപ്പ്, മൊബൈൽ എന്നിവ ബംഗ്ലാദേശിൽ വിൽപ്പന നടത്തും.
ഐ.എം.ഇ.ഐ നമ്പർ ഉപയോഗിച്ച് മൊബൈൽ ലൊക്കേഷൻ കണ്ടു പിടിക്കാതിരിക്കാനുള്ള മാർഗ്ഗം കൂടിയായിരുന്നു അത്. ഒരു മൊബൈൽ ഫോണിന് 40000 രൂപ വരെ ലഭിക്കും. കള്ളനോട്ടാണ് കൈമാറുക. ഇത്തരത്തിൽ ലഭിച്ച 17 അഞ്ഞൂറിന്റെ നോട്ടുകളാണ് റൂറൽ ജില്ലാ പോലീസും, ആലപ്പുഴ റെയിൽവേ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെടുത്തത്.
നിരവധി വ്യാജനോട്ടുകൾ ഇന്ത്യയിൽ വിതരണം ചെയ്തതായി സൂചന ലഭിച്ചിട്ടുണ്ട്. നോട്ട് അടിക്കുന്ന പേപ്പറും മഷിയും ഇയാൾ ബംഗ്ലാദേശിലെത്തിച്ചിട്ടുണ്ട്. അമ്പതോളം മൊബൈൽ ഫോണുകൾ ഒരുമിച്ചാണ് ബംഗ്ലാദേശിലേക്ക് കടത്തുന്നത്. അവിടെ നിന്ന് ബംഗ്ലാദേശിൽ അച്ചടിക്കുന്ന വ്യാജനോട്ടുമായി ഇന്ത്യയിലെത്തും.
പെരുമ്പാവൂർ ഭാഗത്ത് വിവിധ കേസുകളിൽ പിടിയിലാകുന്ന ഇതര സംസ്ഥാനത്തൊഴിലാളികളെ ഇയാൾ ജാമ്യത്തിലെടുത്തിട്ടുണ്ട്. സലിം മണ്ഡലിന്റെ അമ്മ റൊജീന (52) കൂടെ അനധികൃതമായി താമസിക്കുന്നുണ്ടായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു റേപ്പ് കേസിൽേ നേരത്തെ സലിമിനെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിക്ക് ഇവിടെ സഹായം ചെയ്ത് നൽകിയവർ നിരീക്ഷണത്തിലാണ്.
ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ എ.എസ്.പി ശക്തി സിംഗ് ആര്യ, ഇൻസ്പെക്ടർ ടി.എം സൂഫി, സബ് ഇൻസ്പെക്ടർ പി.എം റാസിഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക