കോഴിക്കോട്: മലബാര്‍ മേഖലയിലെ മൂന്നു ജില്ലകളിലായി ഫെഡറല്‍ ബാങ്ക് 11 പുതിയ ശാഖകള്‍ തുറന്നു. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലായി പുഴക്കാട്ടിരി, കുന്നുംപുറം, തെയ്യാല, ചട്ടിപറമ്പ, വെളിയങ്കോട്, പട്ടിക്കാട്, പൂക്കോട്ടൂര്‍, കുമ്പിടി, കോട്ടോപ്പാടം, കമ്പളക്കാട്, വെള്ളമുണ്ട എന്നിവിടങ്ങളിലാണ് പുതിയ ശാഖകള്‍ തുറന്നത്. ബാങ്കിന്റെ കോഴിക്കോട് സോണല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ശാഖകളുടെ ഉദ്ഘാടനം എക്‌സി. ഡയറക്ടര്‍ ശാലിനി വാര്യര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന പത്രസമ്മേളനത്തില്‍ ബാങ്കിന്റെ എക്‌സി. വൈസ് പ്രസിഡന്റും ബ്രാഞ്ച് ബാങ്കിങ് മേധാവിയുമായ ഇക്ബാല്‍ മനോജ്, ഡെ. വൈസ് പ്രസിഡന്റ് എം. ബിന്ദു എന്നിവര്‍ സംസാരിച്ചു.
നൂതന സാമ്പത്തിക സേവനങ്ങളും വ്യക്തിഗത ഉത്പന്നങ്ങളും ഏവര്‍ക്കും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ശാഖകളുടെ വിപുലീകരണം. ഇതോടെ ഫെഡറല്‍ ബാങ്കിന് കേരളത്തില്‍ മാത്രം 623 ശാഖകളായി. രാജ്യത്തുടനീളമുള്ള ശാഖകളുടെ എണ്ണം 1584 ആയി. പുതിയ ബ്രാഞ്ചുകള്‍ തുറക്കുക വഴി ഡിജിറ്റല്‍ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം മാനുഷിക പരിഗണനകള്‍ക്കും മുന്‍ഗണന നല്കുക എന്ന തങ്ങളുടെ മന്ത്രത്തെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നതെന്ന് ശാലിനി വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തിന്റെ ബാങ്കിങ് മേഖലയില്‍ ഫെഡറല്‍ ബാങ്കിനുള്ള സ്വാധീനം കൂടുതല്‍ ആഴത്തില്‍ ഉറപ്പിക്കാന്‍ സഹായിക്കുന്നതാണ് ശാഖാ വിപുലീകരണമെന്ന് ഇക്ബാല്‍ മനോജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: