മുംബൈ: ആദിത്യതാക്കറെയ്‌ക്കെതിരെ കൂട്ടബലാത്സംഗക്കേസില്‍ മുംബൈ പൊലീസ് കമ്മീഷണര്‍ക്കും ജോയിന്‍റ് പൊലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി ദിഷ സാലിയന്റെ അച്ഛന്‍. തന്റെ മകള്‍ ദിഷയുടെ കൂട്ടബലാത്സംഗക്കേസില്‍ ആദിത്യ താക്കറെ, നടന്‍മാരായ ദിനോ മോറിയ, സൂരജ് പഞ്ചോളി, അന്നത്തെ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങ്, പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസ് എന്നിവര്‍ പ്രതികളാണെന്നും ഈ പരാതിയില്‍ അച്ഛന്‍ വാദിക്കുന്നു.
ഇവരുടെ അഭിഭാഷകന്‍ നിലേഷ് ഓജ വഴിയാണ് പരാതി നല്‍കിയത്. ഈ കേസില്‍
ഏപ്രില്‍ 2ന് ബോംബെ ഹൈക്കോടതി വാദം കേട്ട് തുടങ്ങും. സെലിബ്രിറ്റി മാനേജരായി ജോലി ചെയ്യുന്ന ദിഷ സാലിയന്‍ എന്ന പെണ്‍കുട്ടി 2020ല്‍ അവര്‍ താമസിച്ച ഹോട്ടലിന്റെ മുകളില്‍ നിന്നും വീണു മരിച്ചതിന് മുന്‍പ് ഇവര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ആദിത്യ താക്കറെയും ദിനോ മോറിയ, സൂരജ് പഞ്ചോളി എന്നീ രണ്ട് സിനിമാതാരങ്ങളും ഉണ്ടെന്നാണ് ആരോപണം. ഈ കൂട്ടബലാത്സംഗക്കേസില്‍ ചില ദൃക്സാക്ഷികള്‍ ഉണ്ടെന്നും അഭിഭാഷകന്‍ നിലേഷ് ഷാ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവേ അഭിപ്രായപ്പെട്ടിരുന്നു.
ദിഷ സാലിയന്‍ മരണപ്പെട്ട കേസ് മൂടിവെയ്‌ക്കാന്‍ അന്ന് മഹാരാഷ്‌ട്ര മന്ത്രിയായിരുന്ന ആദിത്യ താക്കറെ തന്റെ അധികാരം ദുരുപയോഗിച്ചുവെന്നും ആരോപണം ഉണ്ട്. ഇതിനായി ആദിത്യ താക്കറെയ്‌ക്ക് വേണ്ടി അന്നത്തെ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിങ്ങ് ഇടപെട്ടിരുന്നുവെന്നും ആരോപണമുണ്ട്. അന്ന് ഒരു വാര്‍ത്തസമ്മേളനം നടത്തിയാണ് പരംബീര്‍ സിങ്ങ് ഈ കേസ് അട്ടിമറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: