മുംബൈ: ഇക്കുറി വേനല്‍ക്കാലത്ത് ഇന്ത്യക്കാരുടെ അകം തണുപ്പിക്കാന്‍ എത്തുക പ്രധാനമായും പഞ്ചസാരരഹിതവും പഞ്ചസാര കുറഞ്ഞതുമായ പാനീയങ്ങളാണ്. മൂന്ന് വമ്പന്മാര് തമ്മിലുള്ള ഏറ്റുമുട്ടലാണ് ഇന്ത്യയില്‍ നടക്കുക. ഒരു വശത്ത് മുകേഷ് അംബാനിയുടെ പത്ത് രൂപയ്ക്ക് ചെറിയ കുപ്പികളില്‍ എത്തുന്ന കാംപ കോള. മുകേഷ് അംബാനിയെ ഈ രംഗത്ത് നേരിടുന്നത് ആഗോള ഭീമന്മാരായ കൊക്കക്കോളയും പെപ്സിയും.
ഇന്ത്യക്കാരുടെ പാനിയങ്ങളിലുള്ള താല്പര്യങ്ങള് കണക്കിലെടുത്ത് പഞ്ചസാര കുറഞ്ഞതോ തീരെ പഞ്ചസാര ഇല്ലാത്തതോ ആയ പാനീയങ്ങളാണ് കൊക്കകോളയും പെപ്സിയും കൂടുതലായി ഇറക്കുന്നത്. റിലയന്‍സിന്റെ പഞ്ചസാര തീരെയില്ലാത്ത (സീറോ ഷുഗര്‍) പാനീയമാണ് പത്ത് രൂപയുടെ കാംപ കോള. .
പഞ്ചസാരയില്ലാത്തതും പഞ്ചസാര കുറഞ്ഞതുമായ പാനീയങ്ങളും ജ്യൂസുകളും ആണ് കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ കൂടുതല്‍ വിറ്റഴിഞ്ഞത്. 700-750 കോടി രൂപയുടെ വില്പനയാണ് കഴിഞ്ഞ വര്‍ഷം നടന്നത്. ഇത് തൊട്ടുമുന്‍പത്തെ വര്‍ഷത്തേതിന്റെ ഇരട്ടിയാണ്. 2024 ല്‍ പെപ്സികോയുടെ ആകെ വില്പനയുടെ 44.4 ശതമാനവും പഞ്ചസാര കുറഞ്ഞതോ, പഞ്ചസാര രഹിതോ ആയ പാനീയങ്ങളായിരുന്നു.അതുകൊണ്ടാണ് പഞ്ചസാര രഹിത പാനീയങ്ങളിലേക്ക് വമ്പന്‍ കമ്പനികള്‍ തിരിയുന്നത്.
ഇക്കുറി പഞ്ചസാര രഹിത കോളകളുമായി മുകേഷ് അംബാനിയുടെ കാംപ കോളയെ വിറപ്പിക്കാന്‍ കൊക്കക്കോളയും പെപ്സിയും ഉണ്ട്. മൂന്ന് കോളകള്‍ക്കും പത്ത് രൂപ മാത്രമാണ് വില. ചെറിയ കുപ്പികളില്‍ ആണ് കോളകള്‍ വിപണിയില്‍ എത്തിക്കുന്നത്.
തംസ് അപ്പ് എക്സ് ഫോഴ്സ്, കോക്ക് സീറോ, സ്പ്രൈറ്റ് സീറോ, പെപ്സി നോ-ഷുഗര്‍ എന്നീ പേരുകളിലാണ് 10 രൂപ വിലയുള്ള കോളകള്‍ പെപ്സികോയും കൊക്കകോളയും അവതരിപ്പിക്കുന്നത്. കുറഞ്ഞ വിലയുള്ള ചെറിയ കുപ്പികള്‍ ഉപയോക്താക്കളെ കൂടുതലായി ആകര്‍ഷിക്കുന്നു. സ്വന്തം റിലയന്‍സ് സ്റ്റോറുകളിലൂടെയും മറ്റ് വന്‍ റീട്ടെയ്ല്‍ ശൃംഖലകളിലൂടെയും ക്വിക്ക് കൊമേഴ്സ് ചാനലുകളിലൂടെയും 10 രൂപ വിലയില്‍ 200 മില്ലി കുപ്പികള്‍ വില്പന നടത്തി കാമ്പ ദേശീയതലത്തില്‍ അതിന്റെ വ്യാപാരം ശക്തമാക്കുകയാണ് . 10 രൂപ വിലയുള്ള കുപ്പികള്‍ വില്‍ക്കുന്നത് കമ്പനികള്‍ക്ക് ലാഭകരമല്ല. അതിനാല്‍, കമ്പനികള്‍ അവരുടെ പ്രധാന വേരിയന്റുകളുടെ നിലവിലുള്ള വിലകള്‍ അതേ പടി നിലനിര്‍ത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: