പാലക്കാട്: വാളയാർ കേസിൽ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് സമൻസ് അയച്ച് സിബിഐ കോടതി. അടുത്ത മാസം 25ന് കൊച്ചിയിലെ സിബിഐ കോടതിയിൽ ഹാജരാകാനാണ് നിർദേശം. പോക്‌സോ, ഐപിസി നിയമങ്ങൾ അനുസരിച്ചാണ് ഇരുവർക്കുമെതിരെ കേസെടുത്തിട്ടുള്ളത്. എറണാകുളം സിബിഐ കോടതിയിലാണ് കുറ്റപത്രം നൽകിയത്. നിലവിൽ മൂന്ന് പ്രതികളാണ് കേസിലുള്ളത്.
പ്രതികൾ പീഡിപ്പിച്ചിരുന്നുവെന്ന് ഞങ്ങൾ നേരത്തെ അറിഞ്ഞിരുന്നുവെന്ന് മാതാപിതാക്കൾ മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ സിബിഐ സംഘം നടത്തിയ പരിശോധനയ്‌ക്കുടുവിലാണ് ഇരുവരെയും പ്രതിചേർത്തത്. രണ്ട് പെൺകുട്ടികളും നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയായിരുന്നെന്നും പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കാനും അതിനുള്ള സൗകര്യമൊരുക്കാനും അമ്മയും രണ്ടാനച്ഛനും പ്രധാന പങ്കുവഹിച്ചതായും സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. രക്ഷിതാക്കളെന്ന നിലയിൽ മനഃപൂർവം അശ്രദ്ധവരുത്തിയതായും സിബിഐ അന്വേഷണത്തിൽ വ്യക്തമാക്കിയിരുന്നു.
ഡിവൈഎസ്പി ഉമയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. അതേസമയം, തങ്ങളെ പ്രതിയാക്കിയ നടപടിക്കെതിരെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വാളയാർ കേസിലെ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പെൺകുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. ഏപ്രിൽ ഒന്നിനാണ് ഹൈക്കോടതി മാതാപിതാക്കളുടെ ഹർജി പരിഗണിക്കുക.
വാളയാർ അട്ടപ്പള്ളത്ത് 2017 ജനുവരി 13നാണ് പതിമൂന്നുകാരിയെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടത്. മാർച്ച് നാലിന് അനുജത്തിയായ ഒമ്പതുകാരിയെയെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. തുടക്കത്തിൽ കേരള പോലീസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മാതാപിതാക്കളുടെയും സമരസമിതിയുടെയും ആവശ്യപ്രകാരം സംസ്ഥാന സർക്കാർ സിബിഐക്ക് അന്വേഷണം കൈമാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: