കോഴിക്കോട്: അന്താരാഷ്ട്ര വിപണിയില്‍ മായം ചേര്‍ക്കാത്ത ശര്‍ക്കരയ്ക്കുള്ള വിപണി സാധ്യത ഉപയോഗപ്പെടുത്താന്‍ പുതിയ ഉല്പന്നവുമായി ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം. ശര്‍ക്കരയുടെ രൂപവും രുചിയും മാറ്റി മൂല്യവര്‍ധിത ഉല്പന്നമാക്കി വിപണിയിലിറക്കാനാണ് ഗവേഷണ കേന്ദ്രം ഒരുങ്ങുന്നത്.
സ്പൈസ് ഇന്‍ഫ്യൂസ്ഡ് ജാഗറി ക്യൂബ്സ് (സുഗന്ധ വ്യഞ്ജന രുചി ചേര്‍ത്ത ശര്‍ക്കര) എന്ന പുതിയ ഉല്പന്നമാണ് സ്ഥാപനത്തിലെ പോസ്റ്റ് ഹാര്‍വെസ്റ്റ് ടെക്നോളജി വിഭാഗം വികസിപ്പിച്ചത്. വെറും ശര്‍ക്കരയ്ക്കു പകരമായി ഷുഗര്‍ ക്യൂബ്സ് മാതൃകയില്‍ ഏകീകൃത വലുപ്പത്തിലും തൂക്കത്തിലുമുള്ള ശര്‍ക്കരയുടെ കട്ടകള്‍ (ക്യൂബ്സ്) സുഗന്ധവ്യഞ്ജനങ്ങളുടെ സത്തു ചേര്‍ത്താണ് തയാറാക്കുന്നത്. ഇഞ്ചി, ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ രുചിയിലാണ് ഇത് തയാറാക്കുക.
ഉപയോഗിക്കാന്‍ സൗകര്യപ്രദമായ രീതിയില്‍ നാലുഗ്രാം ക്യൂബുകളായാണ് ഇവ നിര്‍മിക്കുക. ഭൗമസൂചിക പദവിയുള്ള മറയൂര്‍ ശര്‍ക്കരയാണ് ഇതിന് ഉപയോഗിക്കുക. ചൂടുവെള്ളത്തിലോ, ചായ, കാപ്പി പോലുള്ള പാനീയങ്ങളിലോ ഉപയോഗിക്കുമ്പോള്‍ 150 മില്ലിലിറ്റര്‍ വരുന്ന ഒരു ഗ്ലാസിന് മൂന്നു ക്യൂബ് എന്ന അളവില്‍ ഉപയോഗിക്കാന്‍ തക്കവണ്ണമാണ് ഇത് തയാറാക്കുന്നത്. സുഗന്ധവ്യഞ്ജനകളുടെ സത്താണ് ഗവേഷണസ്ഥാപനം ഇതിനായി ഉപയോഗിക്കുന്നത്. ശര്‍ക്കരയിലടങ്ങിയിട്ടുള്ള സുഗന്ധ വ്യഞ്ജനത്തിന്റെ നൂറു ശതമാനവും തയാറാക്കുന്ന പാനീയത്തില്‍ ലയിച്ചുചേരും. മറിച്ച് പൊടികള്‍ ചേര്‍ത്താണ് നിര്‍മാണമെങ്കില്‍ ഇതിന്റെ തോത് 40 മുതല്‍ 60 ശതമാനത്തോളം മാത്രമേ വരികയുള്ളൂ. പഞ്ചസാരയ്ക്കു പകരമായി ഇത് ഉപയോഗിക്കാം. സുഗന്ധവ്യഞ്ജന രുചിയോടെയുള്ള ഈ ഉല്പന്നം വിദേശത്തുള്‍പ്പെടെ മികച്ച വിപണി കണ്ടെത്താന്‍ സാധിക്കുമെന്ന് ഗവേഷണ സ്ഥാപന ഡയറക്ടര്‍ ഡോ. ആര്. ദിനേശ് പറഞ്ഞു.
ഗവേഷണ സ്ഥാപനത്തിലെ ശാസ്ത്രജ്ഞ ഡോ. ഇ. ജയശ്രീ, ഗവേഷക വിദ്യാര്‍ത്ഥി മീര മോഹന്‍, ശാസ്ത്രജ്ഞരായ ഡോ. അല്‍ഫിയ. പി.വി., ഡോ. അനീസ് കെ., ഡോ. പി. രാജീവ്, ഡോ. സി. ശാരതാംബാള്‍ എന്നിവരടങ്ങിയ സംഘമാണ് ഇതിന്റെ ഉല്പാദനത്തില് പ്രവര്‍ത്തിച്ചത്. സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കൃഷി മന്ത്രി പി. പ്രസാദ് ഈ ഉല്പന്നത്തിന്റെ വാണിജ്യോല്പാദനത്തിനുള്ള ലൈസന്‍സ് തൃശൂരുള്ള സിഗ്നേച്ചര്‍ ഫുഡ്സ് എന്ന സ്ഥാപനത്തിന് കൈമാറി. ഈ ഉല്പന്നത്തിന്റെ പേറ്റന്റിനും ഗവേഷണ സ്ഥാപനം അപേക്ഷിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: