കണ്ണൂർ: മുഴപ്പിലങ്ങാട് സിപിഎമ്മിൽ നിന്ന് ബിജെപിയിൽ ചേർന്ന വിരോധത്തിൽ ബിജെപി പ്രവർത്തകൻ സൂരജിനെ കൊലപ്പെടുത്തിയ കേസിൽ എട്ട് പ്രതികൾക്ക് ജീവപര്യന്തം. രണ്ട് മുതൽ ഒമ്പത് വരെയുള്ള പ്രതികളെയാണ് ജീവപര്യന്തം തടവിന് വിധിച്ചത്. പതിനൊന്നാം പ്രതിയെ മൂന്ന് വർഷം തടവിനും വിധിച്ചു.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് മുതൽ ആറ് വരെ പ്രതികൾക്കും ഗൂഢാലോചനയിൽ പങ്കാളികളായ ഏഴ് മുതൽ ഒൻപത് വരെ പ്രതികൾക്കുമാണ് ജീവപര്യന്തം. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന്റെ സഹോദരൻ മനോരാജ് നാരായണൻ ടി.പി. വധക്കേസ് പ്രതി ടി കെ രജീഷ് എന്നിവരടക്കം 8 പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്. 11-ാം പ്രതി പ്രദീപനാണ് മൂന്നു വർഷം കഠിനതടവ്.
2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. കൊലപ്പെടുത്തുന്നതിന് ആറ് മാസം മുൻപും സൂരജിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. പിന്നീട് ഇദ്ദേഹം ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്.
കൊല്ലപ്പെടുമ്പോൾ 32 വയസായിരുന്നു സൂരജിന്റെ പ്രായം. തുടക്കത്തിൽ പത്ത് പേർക്കെതിരെയാണ് പൊലീസ് കേസെങ്കിലും ടിപി കേസിൽ പിടിയിലായ ടി.കെ രജീഷ് നടത്തിയ കുറ്റസമ്മത മൊഴി പ്രകാരം രണ്ട് പേരെ കൂടി പ്രതിചേർത്തിരുന്നു. ഇതിലൊരാളാണ് മനോരാജ് നാരായണൻ. കേസിലെ ഒന്നാം പ്രതി പി.കെ ഷംസുദ്ദീനും, പന്ത്രണ്ടാം പ്രതി ടി.പി രവീന്ദ്രനും നേരത്തെ മരിച്ചിരുന്നു. ഇതോടെ കേസിലെ പ്രതികളുടെ എണ്ണം വീണ്ടും പത്തായി.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രണ്ടാം പ്രതി ടി കെ രജീഷ്, മൂന്നാം പ്രതി എൻ വി യോഗേഷ്, നാലാം പ്രതി കെ ഷംജിത്ത്, അഞ്ചാം പ്രതി മനോരാജ് നാരായണൻ, അറാം പ്രതി സജീവൻ, ഗൂഢാലോചനയിൽ പങ്കാളികളായ ഏഴാം പ്രതി പ്രഭാകരൻ, എട്ടാം പ്രതി പത്മനാഭൻ, ഒമ്പതാം പ്രതി രാധാകൃഷ്ണൻ എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചിരിക്കുന്നത്.
കേസിൽ കോടതി ശിക്ഷിച്ച പ്രതികൾ നിരപരാധികളാണെന്ന് കഴിഞ്ഞ ദിവസം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ വ്യക്തമാക്കിയിരുന്നു. ടി കെ രജീഷ് ഉൾപ്പെടെയുള്ളവരെ മനപൂർവ്വം പ്രതി ചേർത്തതാണെന്നും നിരപരാധികളെ ശിക്ഷിച്ചാൽ അപ്പീൽ നൽകുമെന്നും ജയരാജൻ പറഞ്ഞിരുന്നു. എല്ലാവരും നിരപരാധികൾ ആണെന്നാണ് പാർട്ടി നിലപാട് എന്നും എം.വി ജയരാജൻ കൂട്ടിച്ചേർത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: