ബെംഗളുരു: വഖഫ് ബില്ലിനെതിരെ പ്രമേയം പാസാക്കി കര്‍ണാടക നിയമസഭ . ബില്‍ ഭരണഘടന വിരുദ്ധമാണെന്നാണ് കർണാടക സർക്കാരിന്റെ വാദം. ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ട് സിദ്ധരാമയ്യ സർക്കാർ നടത്തുന്ന പ്രഹസനമാണിതെന്നും വിമർശനമുണ്ട്.
നിയമപാര്‍ലമെന്‍ററികാര്യമന്ത്രി എച്ച് കെ പാട്ടീലാണ് പ്രമേയം കൊണ്ടു വന്നത്. വഖഫ് ബിൽ സംസ്ഥാനത്തെ ജനങ്ങളുടെ വിശ്വമാനവികത സങ്കല്‍പ്പങ്ങള്‍ക്ക് കടകവിരുദ്ധമാണ്. അത് കൊണ്ട് തന്നെ ഈ ബില്‍ കേന്ദ്രസർക്കാർ പിൻ വലിക്കണം എന്നാണ് കർണാടക സർക്കാർ ആവശ്യപ്പെടുന്നത് .
തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി സര്‍ക്കാര്‍ മുസ്ലീങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് ആര്‍ അശോക, ബിജെപി എംഎല്‍എമാരായ സുനില്‍ കുമാര്‍, ബസനഗൗഡ പാട്ടീല്‍ യത്നാല്‍, അരാഗ ജ്ഞാനേന്ദ്ര തുടങ്ങിയവരുടെ ആരോപണം. ഇത് മുസ്ലീം പ്രീണനത്തിന്റെ ഉത്തുംഗശൃംഗമാണ്. സംസ്ഥാന സര്‍ക്കാര്‍ കഷ്‌ടപ്പെടുന്ന കര്‍ഷകരെ കണ്ടില്ലെന്ന് നടിക്കുന്നു. ഇവരുടെ രേഖകള്‍ രായ്‌ക്ക് രാമാനം വഖഫ് ബോര്‍ഡുകള്‍ക്ക് അനുകൂലമാക്കി മാറ്റിയെന്നും അശോക ആരോപിച്ചു.
വഖഫ് ബോർഡിന്റെ പേരിൽ തന്റെ ഭൂമി പിടിച്ചെടുത്ത് വിളകൾ നശിപ്പിച്ചതിനെ തുടർന്ന് ഒരു കർഷകൻ ആത്മഹത്യ ചെയ്ത സംസ്ഥാനമാണ് കർണാടകയെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. എത്ര പ്രമേയം പാസാക്കിയാലും സാധാരണക്കാരുടെ കണ്ണുനീർ കാണാതെ വഖഫിനൊപ്പം നിൽക്കാൻ മോദി സർക്കാരിനാകില്ല .കർണാടക സർക്കാർ വെറുമൊരു രാഷ്‌ട്രീയ പരീക്ഷണശാലയാണെന്നും ജനങ്ങൾക്കായി ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: