അലഹബാദ്: സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാൻ ശ്രമിക്കുന്നതും അവളെ വലിച്ചിഴയ്‌ക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ലെന്ന് അലഹബാദ് ഹൈക്കോടതി.
ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്ര ഉൾപ്പെട്ട സിംഗിൾ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. ഐപിസി 376 (ബലാത്സംഗ ശ്രമം) വകുപ്പുകൾ പ്രകാരം കുറ്റപത്രം സമർപ്പിക്കാൻ സമൻസ് അയച്ച കീഴ്‌ക്കോടതിയുടെ ഉത്തരവിനെതിരെ രണ്ട് പ്രതികൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജി പരിഗണിക്കുന്നതിനിടെയാണ് നിരീക്ഷണം.
പ്രോസിക്യൂഷൻ കേസ് പ്രകാരം, 2021ൽ പ്രതികളായ പവനും ആകാശും 11 വയസുകാരിയായ പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി. ഇരയുടെ മാറിടത്തിൽ സ്പർശിക്കുകയും, അവരിൽ ഒരാളായ ആകാശ് അവളുടെ പൈജാമയുടെ ചരട് പൊട്ടിച്ച് വലിച്ചിഴയ്‌ക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, അതിനിടയിൽ, വഴിയാത്രക്കാരും മറ്റുള്ളരും ഇടപെട്ടു. അതോടെ, പ്രതികൾ ഇരയെ ഉപേക്ഷിച്ച് സ്ഥലത്ത് നിന്ന് ഓടിപ്പോകുകയായിരുന്നു.
പോക്‌സോ നിയമത്തിന്റെ പരിധിയിൽ വരുന്ന ബലാത്സംഗ ശ്രമമോ അല്ലെങ്കിൽ ലൈംഗികാതിക്രമത്തിന് ശ്രമിച്ചതോ ആയ കേസാണെന്ന് കണ്ടെത്തി, ബന്ധപ്പെട്ട വിചാരണ കോടതി പോക്സോ നിയമപ്രകാരമുള്ള സെക്ഷൻ 376, സെക്ഷൻ 18 എന്നിവ ചുമത്തി. പരാതിയുടെ അടിസ്ഥാനത്തില്‍, ഐപിസി 376-ാം വകുപ്പ് പ്രകാരമുള്ള ഒരു കുറ്റകൃത്യവും നടന്നിട്ടില്ലെന്നും കേസ് ഐപിസി 354, 354(ബി) വകുപ്പുകളുടെയും പോക്സോ നിയമത്തിലെ പ്രസക്തമായ വ്യവസ്ഥകളുടെയും പരിധിക്കപ്പുറത്തേക്ക് പോകുന്നില്ലെന്നും വാദിച്ചുകൊണ്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: