തിരുവനന്തപുരം: വേതവ വർദ്ധനവ് അടക്കം ഉന്നയിച്ച് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് സമാനമായി ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ രാപകല്‍ സമരം പ്രഖ്യാപിച്ച് അങ്കണവാടി ജീവനക്കാര്‍. പ്രശ്‌ന പരിഹാരത്തിനായി മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനങ്ങളില്ലാതെ പിരിയുകയായിരുന്നു.
മിനിമം വേതനം 21,000 രൂപയാക്കുക, വേതനം ഒറ്റത്തവണയായി നല്‍കുക, ഉത്സവ ബത്ത 1,200 ല്‍ നിന്ന് 5000 രൂപയാക്കുക, ഇഎസ്‌ഐ ആനുകൂല്യം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരത്തില്‍ പങ്കെടുക്കുന്ന ജീവനക്കാര്‍ക്ക് ഓണറേറിയം നല്‍കേണ്ടതില്ലെന്ന് വനിത ശിശു വികസന ഡയറക്ടര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ട്.
പ്രീ സ്‌കൂള്‍ വിദ്യാഭ്യാസം നിഷേധിക്കല്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 45 ന്റെ ലംഘനമാണെന്നും ആയതിനാല്‍ പ്രീ സ്‌കൂള്‍ പഠനം നിലയ്‌ക്കുന്ന രീതിയില്‍ സമരം ചെയ്യുകയാണെങ്കില്‍ ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ അങ്കണവാടി എംപ്ലോയീസ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് സമരം.
അതേസമയം ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് ഉപരോധം നേരിടാന്‍ സര്‍ക്കാര്‍ ഇന്ന് കാര്യമായ തയ്യാറെടുപ്പു നടത്തുന്നുണ്ട്. സെക്രട്ടറിയേറ്റ് പരിസരം പോലീസിന്റെ കനത്ത സുരക്ഷയിലാണ്. പ്രധാനഗേറ്റില്‍ എല്ലാം കനത്ത സുരക്ഷയൊരുക്കി നൂറ് കണക്കിന് പോലീസ് സംഘത്തെയും വിന്യസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: