Kerala

അനന്തപുരിയെ ഭക്തിയിലാഴ്‌ത്തി ആറ്റുകാൽ പൊങ്കാല; സ്വയംസമര്‍പ്പണത്തിന്റെ പുണ്യം നുകര്‍ന്ന് ഭക്തലക്ഷങ്ങൾ മടങ്ങിത്തുടങ്ങി

Published by

തിരുവനന്തപുരം: ഭക്തലക്ഷങ്ങൾക്ക് സായൂജ്യമേകി ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല നിവേദ്യം. ആത്മസമര്‍പ്പണത്തിന്റെ നിര്‍വൃതിയില്‍ ഭക്തർ മടങ്ങിത്തുടങ്ങി. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ ആറ്റുകാൽ പൊങ്കാല മഹോത്സവം സമാപിക്കും.

രാവിലെ 10.15-ഓടെ ക്ഷേത്രത്തിനുമുന്നിലെ പണ്ടാരയടുപ്പില്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാലയ്‌ക്ക് തുടക്കമായത്. തന്ത്രി പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി. മുരളീധരന്‍ നമ്പൂതിരിയാണ് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ അഗ്‌നിപകര്‍ന്നത്. തുടര്‍ന്ന് ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും അവിടെനിന്ന് ഭക്തര്‍ ഒരുക്കിയ അടുപ്പുകളിലേയ്‌ക്കും പകര്‍ന്നു.

ആറ്റുകാലമ്മയ്‌ക്ക് നിവേദ്യമർപ്പിക്കാനായി നിര‌വധി ഭക്തന്മാരാണ് അനന്തപുരിയിൽ എത്തിച്ചേർന്നത്. തലസ്ഥാന നഗരിയിലെങ്ങും ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മുൻ വർഷങ്ങളേക്കാൾ വലിയ തിരക്കാണ് ഇത്തവണയുണ്ടായത്. സംസ്ഥാനത്തെ വിവിധ കോണുകളിൽ നിന്നും ആറ്റുകാൽ ദേവിക്ക് പൊങ്കാല അർപ്പിക്കാൻ ഭക്തർ എത്തിയിരുന്നു. ക്ഷേത്രപരിസരത്ത് മാത്രമല്ല നഗരത്തിലെ നിരവധി ഇടങ്ങളിലായി ഭക്തർ പൊങ്കാല അർപ്പിക്കാനായി അണിനിരന്നു.

ഉച്ചയ്‌ക്ക് 1.15-ഓടെ ആറ്റുകാല്‍ ക്ഷേത്രത്തില്‍ പൊങ്കാലനിവേദിച്ചു. തുടര്‍ന്ന് വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളില്‍ പുണ്യാഹം തളിച്ചതോടെ ഭക്തലക്ഷങ്ങൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by