India

ഭാരതം ഒരു തുണ്ട് ഭൂമിയല്ല, ലോകത്തിനാകെ വഴികാട്ടുന്ന ജീവിത ദര്‍ശനമാണ്: സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ

Published by

നോയിഡ: ഭാരതം കേവലം ഒരു തുണ്ട് ഭൂമിയല്ല, മറിച്ച് ലോകത്തിനാകെ വഴികാട്ടുന്ന ഒരു ജീവിതദര്‍ശനമാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. മഹാകുംഭംമേള ഭാരതത്തെ സംബന്ധിച്ച് നിരവധി ആശയമുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇത്തരം ചര്‍ച്ചകളിലൂടെ ഇന്ത്യ പൂര്‍ണമായും ഭാരതമായിത്തീരും, അദ്ദേഹം പറഞ്ഞു. നോയിഡ പഞ്ചശീല ബാലക് ഇന്റര്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വിമര്‍ശ് ഭാരത് കാ’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.

ഭാരതം ഒരു കാര്‍ഷിക രാജ്യം മാത്രമാണെന്നും ഇവിടെ ഒരു തരത്തിലുള്ള വ്യവസായവും ഇല്ലായിരുന്നുവെന്നുമുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. എഡി 1600ല്‍ ലോകവ്യാപാരത്തില്‍ നമുക്ക് ഏകദേശം 23 ശതമാനം വിഹിതമുണ്ടായിരുന്നു. അതിന്റെ അര്‍ത്ഥം പുരാതന കാലം മുതല്‍ ഒരു മേഖലയിലും നമ്മള്‍ പിന്നോട്ടായിരുന്നില്ല എന്നതാണ്. എന്നാല്‍ അധിനിവേശം നമ്മുടെ ആത്മാഭിമാനത്തിന് മുറിവേല്പിച്ചിട്ടുണ്ട്. അവര്‍ ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ത്തു.

ശാസ്ത്രത്തിലും ഗണിതശാസ്ത്രത്തിലും ഭാരതത്തിന് ഒരു സംഭാവനയും ഇല്ലെന്ന പാഠമാണ് സ്വാതന്ത്ര്യത്തിന്റെ ആദ്യ ദശകങ്ങളില്‍പോലും പഠിപ്പിച്ചത്.സമൃദ്ധമായ ഭാരതചരിത്രം വളച്ചൊടിച്ച നിലയിലാണ് നമുക്ക് കിട്ടിയത് . എന്നാല്‍ ഇന്ന് നമ്മള്‍ യഥാര്‍ത്ഥത്തില്‍ സ്വതന്ത്രരാണ്, ഭാരതീയ മനസുള്ളവരാണ്. ലോകത്തിന് ഭാരതത്തെക്കുറിച്ച് ഇന്ന് നല്ല കാഴ്ചപ്പാട് ഉണ്ട്. ദി ഇന്ത്യ, ദേ സാ എന്ന പുസ്തകം അതിന്റെ നാല് വാല്യങ്ങളിലൂടെ പറയുന്നത് ലോകജനത നമ്മളെക്കുറിച്ച് എന്ത് എന്ത് പറയുന്നു എന്നാണ്.

ഭാരതത്തിന്റെ ആമുഖം എന്നത് സംസ്‌കാരമാണ്, മഹത്തായ ആദര്‍ശങ്ങളാണ്. ഏത് സാഹചര്യത്തിലും ഈ സംസ്‌കാരം സംരക്ഷിക്കാനും ആദര്‍ശങ്ങളിലുറച്ചുനില്‍ക്കാനും നമ്മുടെ പൂര്‍വികര്‍ ദൃഢനിശ്ചയമെടുത്തിരുന്നു. അതുകൊണ്ടാണ് കാലത്തിന്റെ ഒഴുക്കിനെ അതിജീവിച്ച് ഭാരതീയ സംസ്‌കൃതി നിലനിന്നത്. നമ്മുടെ പണ്ഡിതന്മാര്‍ ഈ സംസ്‌കൃതിയെ പല രൂപങ്ങളില്‍ അവതരിപ്പിച്ചു.

ലോകത്തില്‍ ഭാരതം ഭാരതം വഹിക്കേണ്ട പങ്കിനെപ്പറ്റി ഋഷീശ്വരന്മാര്‍ പറഞ്ഞിട്ടുണ്ട്. ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായ ച എന്നതാണത്. എല്ലാവര്‍ക്കും സുഖമുണ്ടാകട്ടെ എന്നതാണ് ഭാരതത്തിന്റെ ലക്ഷ്യം. മുഴുവന്‍ മനുഷ്യകുലത്തെക്കുറിച്ചുമാണ് ഭാരതം ചിന്തിക്കുന്നത്. ലോകത്തിന്റെ വിളക്കുമാടമാകാന്‍ ഭാരതം ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് സമര്‍ത്ഥ രാമദാസന്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതിന് നമ്മള്‍ സ്വന്തം കാലില്‍ നില്‍ക്കണം. ശക്തരാകണം. സമൂഹത്തില്‍ സമാധാനം സ്ഥാപിക്കുക എന്നത് നമ്മുടെ കടമയാണ്. സത്യം എഴുതണം, സത്യം പറയണം, സത്യം പ്രവര്‍ത്തിക്കണം. ആശയസമരത്തില്‍ നമ്മുടെ ലക്ഷ്യം സത്യം കണ്ടെത്തുക, സ്ഥാപിക്കുക, ജീവിക്കുക എന്നതായിരിക്കണം, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

സുരുചി പ്രകാശന്‍ പ്രസിദ്ധീകരിച്ച പുസ്തകം മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക മീനാക്ഷി ജോഷി ഏറ്റുവാങ്ങി. ന്യൂസ് 24 എഡിറ്റര്‍ ഇന്‍ ചീഫ് അനുരാധ പ്രസാദ് അധ്യക്ഷത വഹിച്ചു. പ്രേരണ ശോധ് സന്‍സ്ഥാന്‍ ന്യാസ് പ്രസിഡന്റ് പ്രീതി ദാദു, പ്രേരണ വിമര്‍ശ് പ്രസിഡന്റ് അനില്‍ ത്യാഗി, സുരുചി പ്രകാശന്‍ പ്രസിഡന്റ് രാജീവ് തുലി, പശ്ചിമ ഉത്തര്‍പ്രദേശ് ക്ഷേത്ര സംഘചാലക് പ്രൊഫ. നരേന്ദ്ര തനേജ എന്നിവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക